നരോദ ഗാം കൂട്ടക്കൊലക്കേസ്: 68 പ്രതികളേയും വെറുതെവിട്ട്  അഹമ്മദാബാദ് പ്രത്യേക കോടതി

നരോദ ഗാം കൂട്ടക്കൊലക്കേസ്: 68 പ്രതികളേയും വെറുതെവിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി

11 മുസ്ലീങ്ങളെ തീവച്ച് കൊലപ്പെടുത്തിയ കേസിൽ മുൻമന്ത്രി മായാ കൊഡ്നാനി, ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷദ് നേതാവ് ജയദീപ് പട്ടേല്‍ തുടങ്ങിയവരാണ് പ്രതികൾ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. മുന്‍മന്ത്രി മായാ കൊഡ്‌നാനിയടക്കം 68 പേരെയും വെറുതെ വിടാന്‍ അഹമ്മദാബാദ് സപെഷ്യല്‍ കോടതിയാണ് ഉത്തരവിട്ടത്.

ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിത്തതിന് പിന്നാലെ ഗുജറാത്തിലരങ്ങേറിയ ഒന്‍പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്ലീങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ബജ്രംഗ്ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷദ് നേതാവ് ജയദീപ് പട്ടേല്‍ തുടങ്ങിയവര്‍ പ്രതികളാണ്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

2002 ഫെബ്രുവരി 28 നാണ് കൂട്ടക്കൊല നടന്നത്. 11 പേരെ അവരവരുടെ വീടുകളില്‍ ചുട്ടുകൊല്ലുകയായിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപശ്രമം, ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

13 വര്‍ഷം നീണ്ടു വിചാരണയ്ക്ക് ശേഷമാണ് കോടതി ഉത്തരവ് വരുന്നത്. കേസില്‍ 86 പ്രതികളാണ് ഉണ്ടായത്. ഇതില്‍ 18 പേര്‍ വിചാരണ വേളയില്‍ മരിച്ചു. 182 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. 2020 ല്‍ ആരംഭിച്ച വിചാരണയില്‍ ഇതുവരെ അഞ്ച് ജഡ്ജിമാരാണ് വാദം കേട്ടത്. ഏപ്രില്‍ അഞ്ചിന് വാദം പൂര്‍ത്തിയായ കേസ് വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രത്യേക കോടതി ജഡ്ജി ശുഭദ ബക്‌സിയാണ് വിധിപറഞ്ഞത്.

അഹമ്മദാബാദിലെ നരോദാ ഗാം മേഖലയിലെ മുസ്ലീം മഹോല്ല, കുഭര്‍വാസ് എന്നിവിടങ്ങളിലാണ് 2022 ഫെബ്രുവരി 28 ന് കലാപമുണ്ടായത്. വീടുകള്‍ക്ക് തീയിടുകയും നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. 11 മുസ്ലീംമതവിഭാഗക്കാരാണ് മരിച്ചത്. പോലീസ് സഹായത്തിനെത്തിയില്ലെന്ന് സംഭവം അന്വഷിച്ച നാനവതി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിഎച്ച്പി, ബജ്രംഗ്ദള്‍, ബിജെപി നേതാക്കള്‍ ആക്രമണത്തില്‍ പങ്കാളിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

നരോദ പാട്യാ കേസില്‍ 28 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കൊഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in