പ്രജ്വല്‍ രേവണ്ണ
പ്രജ്വല്‍ രേവണ്ണ

'തന്നെയും ഭര്‍ത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു'; പ്രജ്വലിനെതിരെ വീണ്ടും പരാതി

നയതന്ത്ര പാസ്‌പോർട്ടിൽ ജർമനിയിലേക്കു കടന്ന പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും

ലൈംഗികപീഡനത്തിനും അശ്ലീല വീഡിയോകൾ നിർമിച്ചതിനും കേസ് നേരിടുന്ന കർണാടക ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍. രാഷ്ട്രീയ പ്രവർത്തകയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്നെയും ഭർത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നാൽപ്പത്തിനാലുകാരിയായ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ പരാതി. തന്നെയും ഭര്‍ത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്തതെന്ന് മേയ് ഒന്നിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‌റിന്(സിഐഡി) നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. പ്രജ്വലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാല്‍സംഗം ചുമത്തിയ ആദ്യ പരാതിയാണിത്.

പ്രജ്വല്‍ രേവണ്ണ
ജെഡിഎസ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രജ്വൽ ജർമനിയിലേക്ക് പറന്നു 

വീട്ടിലെ മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെ ലൈംഗികാതിക്രമം, വേട്ടയാടല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തി ഹോളനരിസ്പുര ടൗണ്‍ പോലീസ് ഏപ്രില്‍ 28ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയപ്രവർത്തകയായിരുന്നുവെന്ന് പ്രജ്വലിനെതിരെ ഇപ്പോൾ പരാതി നൽകിയ യുവതി പോലീസിനോട് പറഞ്ഞു. കോളേജ് വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റല്‍ സീറ്റ് ലഭിക്കുന്നതിനായി 2021-ല്‍ പ്രജ്വലിന്‌റെ ഹാസനിലുള്ള എംപി ക്വാര്‍ട്ടേഴ്സിൽ പോയിരുന്നുവെന്നും ഈ സമയത്താണ് പീഡനത്തിനിരയായതെന്നും യുവതി പരാതിയിൽ പറയുന്നു..

പ്രജ്വല്‍ രേവണ്ണ
പ്രജ്വല്‍ രേവണ്ണ, ബ്രിജ്ഭൂഷണ്‍... എന്‍ഡിഎ സ്ഥാനാർഥിപ്പട്ടികയും പരിഹാസ്യമാകുന്ന 'ബേഠി ബച്ചാവോ'യും

''ക്വാർട്ടേഴ്സിന്റെ താഴത്തെ നിലയിലെ ഹാളില്‍ നിരവധി ആളുകളുണ്ടായിരുന്നു. സന്ദർശകരുമായി പ്രജ്വല്‍ ഒന്നാം നിലയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ച് ജീവനക്കാര്‍ തന്നെ അങ്ങോട്ടേക്ക് അയച്ചു. മറ്റു സന്ദര്‍ശകരെ പറഞ്ഞുവിട്ടശേഷം പ്രജ്വല്‍ തന്നെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി വാതില്‍ അടച്ചു. ഇതിനെ താൻ എതിര്‍ത്തു. എന്നാൽ മുറിക്കുള്ളിൽ നിൽക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് വിശ്വസിപ്പിച്ചു. തുടർന്ന്, തന്റെ ഭര്‍ത്താവ് കാരണമാണ് പ്രജ്വലിന്റെ അമ്മയ്ക്കു നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതെന്നു അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള കാര്യങ്ങൾ സംസാരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭർത്താവിനോട് പറയാൻ തന്നോട് ആവശ്യപ്പെട്ടു,'' യുവതി പരാതിയിൽ പറയുന്നു.

തുടർന്ന്, ഭര്‍ത്താവിന് രാഷ്ട്രീയമായി ഉയരണമെങ്കില്‍ ശാരീരിക ആവശ്യങ്ങള്‍ക്ക് വഴങ്ങാൻ പ്രജ്വൽ തന്നോട് ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. തന്‌റെ കൈവശം തോക്കുണ്ടെന്നും തന്നെയും ഭര്‍ത്താവിനെയും വെറുതെ വിടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്തു. ഇത് അദ്ദേഹം ഫോണില്‍ പകർത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലവതവണ ലൈംഗികബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും പലതരത്തിലുള്ള വീഡിയോകൾ്‍ ചിത്രീകരിക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ
ജാതി അധിക്ഷേപം, നഗ്നനാക്കി മർദനം: മഹാരാഷ്ട്രയിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു, മേഖലയിൽ സംഘർഷം

ഒരേ സ്ത്രീയെ നിരന്തരമായി ബലാല്‍സംഗം ചെയ്തതിന് ഐപിസിയിലെ 376(2)(എന്‍), ലൈംഗിക അതിക്രമത്തിന് 354 എ (1), ക്രിമിനല്‍ പലപ്രയോഗത്തിന് 354 ബി, ലൈംഗികത രഹസ്യമായി നിരീക്ഷിച്ച് ആനന്ദം കണ്ടെത്തലിന് 354 സി എന്നിവ ചുമത്തിയാണ് യുവതിയുടെ പരാതിയിൽ പ്രജ്വലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ, ലൈംഗികാരോപണം പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ടിൽ ജർമനിയിലേക്കു കടന്ന പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം അറിയിച്ചത്. പ്രജ്വലിന്റെ പിതാവും മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയ്‌ക്കെതിരെ എസ്ഐടി കഴിഞ്ഞദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ട് എഫ്ഐആറുകളാണ് രേവണ്ണയ്‌ക്കെതിരെയുള്ളത്.

logo
The Fourth
www.thefourthnews.in