മൊബൈൽ വഴിയുള്ള തട്ടിപ്പ് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്; ഇന്ത്യയിൽ മെയ് മുതൽ

മൊബൈൽ വഴിയുള്ള തട്ടിപ്പ് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്; ഇന്ത്യയിൽ മെയ് മുതൽ

സർവീസ് കോളുകൾക്കായി പുതിയ നമ്പർ ഉപയോഗിക്കണമെന്നും മൊബൈൽ കമ്പനികൾക്ക് നിർദേശം

സ്പാം കോളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര പദ്ധതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പ്രതിരോധിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) സേവനം ഉപയോഗിക്കുകയാണ് ട്രായ് ലക്ഷ്യമിടുന്നത്. രാജ്യത്ത് മൊബൈല്‍ സന്ദേശങ്ങള്‍, കോള്‍ എന്നിവയിലൂടെയുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപിച്ചതോടെയാണ് പുതിയ നീക്കം. പുതിയ സംവിധാനം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും.

വ്യക്തികള്‍ക്ക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയക്കുന്നതിന് പൊതുനമ്പര്‍ ഉപയോഗിക്കണമെന്ന് ട്രായ്

മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള സ്പാം കോളുകള്‍ ട്രാക്കുചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം ഉപയോഗിക്കാനാണ് ട്രായ് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യക്തികള്‍ക്ക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയക്കുന്നതിന് പുതിയ നമ്പര്‍ ഉപയോഗിക്കണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണ്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനായി മുൻപ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പൂർണമായി വിജയം കാണാത്ത സാഹചര്യത്തിലാണ് ഇന്ത്യ എഐ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ട്രായ് ചെയർമാൻ പി ഡി വഗേലയും റെഗുലേറ്ററി ബോഡി സെക്രട്ടറി വി രഘുനന്ദനനും ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വോഡഫോൺ - ഐഡിയ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. കൈമാറുന്ന വിവരങ്ങൾ സത്യസന്ധമാണെന്ന് മൊബൈൽ കമ്പനികൾ ഉറപ്പാക്കണം. സർവീസ് കോളുകൾക്കായി പുതിയ നമ്പർ ഉപയോഗിക്കണം. ഉപഭോക്താക്കളെ ദുരിതത്തിലാക്കുന്ന പ്രൊമോഷണൽ സന്ദേശങ്ങൾ ഒഴിവാക്കണം. ഒരു പൊതു പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സന്ദേശങ്ങളുടെയും തട്ടിപ്പ് നടത്തുന്നവരുടെയും പട്ടിക പ്രസിദ്ധികരിക്കണം എന്നിങ്ങനെയാണ് ടെലികോം കമ്പനിള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍.

സംശയാസ്പദമായ സന്ദേശങ്ങളുടെയും തട്ടിപ്പ് നടത്തുന്നവരുടെയും പട്ടിക പ്രസിദ്ധികരിക്കണം

തട്ടിപ്പ് തടയുന്നതിനായുള്ള സാങ്കേതികവിദ്യ ഉടൻ നടപ്പിലാക്കുമെന്നും, സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ ഭീഷണികൾ ഇതോടെ അവസാനിപ്പിക്കാൻ സാധിക്കുമെന്നും പി ഡി വഗേല പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ പുരോഗതി രണ്ടാഴ്ചയ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്പാം കോളുകൾ നിയന്ത്രിക്കുമെന്ന് മൊബൈൽ കമ്പനികൾ പലപ്പോഴായി വാഗ്ദാനം നൽകിയെങ്കിലും പൂർണമായും പ്രശനങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല. സർവേ റിപ്പോര്‍ട്ടുകള്‍ പ്രകാരം 66% ആളുകളുടെ വ്യക്തിഗത നമ്പറിലേക്ക് ദിവസവും മൂന്ന് തവണയെങ്കിലും സ്പാം കോളുകൾ വരാറുണ്ടെന്നാണ് കണക്കുകള്‍.

logo
The Fourth
www.thefourthnews.in