യാത്രക്കാരെ വണങ്ങാൻ ഇനി 'മഹാരാജ'യുണ്ടാകില്ല; ചിഹ്നം മാറ്റാനൊരുങ്ങി എയർ ഇന്ത്യ

യാത്രക്കാരെ വണങ്ങാൻ ഇനി 'മഹാരാജ'യുണ്ടാകില്ല; ചിഹ്നം മാറ്റാനൊരുങ്ങി എയർ ഇന്ത്യ

എയർ ഇന്ത്യയെ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ചുവപ്പും മഞ്ഞയും നിറങ്ങളിൽ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ് യാത്രികർക്ക് മുൻപിൽ വണങ്ങിനിൽക്കുന്ന മഹാരാജയെ ഒഴിവാക്കുന്നത്

എയർ ഇന്ത്യയുടെ ഐകോണിക് ചിഹ്നമായ 'മഹാരാജ'യെ മാറ്റാനൊരുങ്ങുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയെ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ചുവപ്പും മഞ്ഞയും നിറങ്ങളിലെ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ്, യാത്രികർക്ക് മുൻപിൽ വണങ്ങി നിൽക്കുന്ന മഹാരാജയെ ഒഴിവാക്കുന്നത്.

ബോബി കൂക
ബോബി കൂക

വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂർച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യൻ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം- ഇതായിരുന്നു എയർ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം. 76 വർഷങ്ങളായി എയർ ഇന്ത്യയുടെ മുഖമുദ്രയായിരുന്നു മഹാരാജ. എയർ ഇന്ത്യ ചാർട്ടേഴ്‌സ് ചെയർമാനായിരുന്ന ബോബി കൂകയാണ് 'മഹാരാജ' രൂപകൽപന ചെയ്തത്. മഹാരാജിന്റെ കൂർത്ത മീശയുടെ പ്രചോദനം പാകിസ്താനിൽ നിന്നുള്ള വ്യവസായി സയ്യിദ് വാജിദ് അലിയാണെന്നാണ് വിവരം.

എയർപോർട്ട് ലോഞ്ചുകൾക്കും പ്രീമിയം ക്ലാസുകൾക്കും എയർ ഇന്ത്യ 'മഹാരാജ' ചിത്രം ഉപയോഗിക്കുന്നത് തുടർന്നേക്കാം. എന്നാൽ ഇതൊരു ചിഹ്നമായി നിലനിർത്താൻ സാധ്യതയില്ലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 1946-ലാണ് ലോകപ്രശസ്തമായ ചിഹ്നം രൂപകൽപ്പന ചെയ്യുന്നത്. ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ നിറങ്ങളിലുള്ള പുതിയ ചിഹ്നമായിരിക്കും ടാറ്റയുടെ ഉടമസ്ഥതയിലുളള എയർലൈൻ സ്വീകരിക്കുകയെന്നാണ് വിവരം.

നേരത്തെ ടാറ്റ ഗ്രൂപ്പിന്റെ എയർ ലൈനായ വിസ്താരയും എയർ ഇന്ത്യയും ഏകീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാകും. 2022 ജനുവരി 27-ന് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് വഴി സ്വന്തമാക്കിയിരുന്നു.

എയർ ഇന്ത്യയുടെ സമ്പൂർണ നവീകരണത്തെക്കുറിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരത്തെ അറിയിച്ചിരുന്നു. എയർ ലൈനിന്റെ റീബ്രാൻഡിങ്ങിനായി ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ആൻഡ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ ഫ്യൂച്ചർബ്രാൻഡിനെ നിയമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതുപ്രകാരം അടുത്ത മാസത്തോടെ പുതിയ രീതിയിലേക്ക് എയർലൈൻസ് മാറാനാണ് സാധ്യത.

“മാനവ വിഭവശേഷിയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഞങ്ങൾ സാങ്കേതികവിദ്യ പൂർണ്ണമായും നവീകരിച്ചു. എഞ്ചിനീയറിങ്, ഗ്രൗണ്ട് ഹാൻഡിലിങ് എന്നിവ നവീകരിക്കുകയാണ്. വിമാനങ്ങൾക്കായി വലിയ ഓർഡറാണ് നൽകിയിരിക്കുന്നത്" എയർ ഇന്ത്യ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in