വരുമാനത്തിൽ വർധനവുണ്ടായിട്ടും 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എയർബിഎൻബി

വരുമാനത്തിൽ വർധനവുണ്ടായിട്ടും 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എയർബിഎൻബി

നിലവിലെ സാഹചര്യം കൂട്ടപിരിച്ചുവിടലിന് മുൻപുള്ള മുന്നറിയിപ്പല്ലെന്ന് എയർബിഎൻബി

ജനപ്രിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ എയർബിഎൻബിയിൽ വീണ്ടും പിരിച്ചുവിടൽ. റിക്രൂട്ടിങ് സ്റ്റാഫിൽ 30 ശതമാനം ജീവനക്കാരെ ഒരാഴ്ചയ്ക്കിടെ പിരിച്ചുവിട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വരുമാനത്തിൽ കമ്പനി വളർച്ച രേഖപ്പെടുത്തിയ സമയത്താണ് പിരിച്ചുവിടൽ റിപ്പോർട്ട്. കമ്പനിയുടെ അറ്റാദായം നിലവിൽ 1.9 മില്യൺ ഡോളറാണ്. നിലവിൽ, എയർബിഎൻബിയിൽ ഏകദേശം 6800 ജീവനക്കാരുണ്ട്. അടുത്തിടെയുണ്ടായ പിരിച്ചുവിടൽ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 0.4 ശതമാനത്തെയാണ് ബാധിച്ചത്.

ഫെബ്രുവരിയിൽ, 2023ൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പറഞ്ഞിരുന്നു. എയർബിഎൻബി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നും റിക്രൂട്ടിങ് സ്റ്റാഫിൽ 30 ശതമാനത്തെ പിരിച്ചുവിട്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നേരത്തെ കോവിഡ് കാലത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടായതിനാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർബന്ധിതരായി. 1900 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം വാടക റൂം സേവനങ്ങളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

അതേസമയം, നിലവിലെ വെട്ടിച്ചുരുക്കൽ കൂട്ടപിരിച്ചുവിടലിന് മുൻപുള്ള മുന്നറിയിപ്പല്ലെന്നും എയർബിഎൻബി വ്യക്തമാക്കി. കഴിഞ്ഞ വർഷം 11ശതമാനം വളർച്ചയാണ് കമ്പനിക്കുണ്ടായത്. ഇതിൽ നിന്നും വ്യത്യസ്തമായി ഈ വർഷം 2 മുതൽ 4 ശതമാനം വരെ ജീവനക്കാരുടെ എണ്ണത്തിലാണ് വർദ്ധനവുണ്ടായതെന്നും കമ്പനി പറയുന്നു. ഇതിനിടെ മൊത്തം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്നും എയർബിഎൻബി അറിയിച്ചു. വായ്പാനിരക്ക് വർധിച്ചത് വ്യവസായ മേഖലയുടെ വളർച്ച മന്ദഗതിയിലാക്കിയെന്നും പല വൻകിട സ്ഥാപനങ്ങളും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം പിരിച്ചുവിടൽ ഒഴിവാക്കിയ ചുരുക്കം ചില ഐടി കമ്പനികളിൽ ഒന്നാണ് എയർബിഎൻബി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനി ആദ്യത്തെ വാർഷിക ലാഭ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2022ലെ അവസാന മൂന്ന് മാസങ്ങളിലാണ് പ്രധാനമായും വരുമാനം കുതിച്ചുയർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആളുകൾ യാത്ര ചെയ്യാൻ ആരംഭിച്ചതും ട്രാവൽ ബുക്കിങ് ആക്റ്റീവായതുമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ ഏകദേശം 2 ബില്യൺ ഡോളർ വരുമാനത്തിൽ 319 മില്യൺ ഡോളർ ലാഭമുണ്ടായത് അവസാനത്തെ മൂന്ന് മാസങ്ങളിലാണെന്നും കമ്പനി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in