'കുടുംബ സീറ്റുകളില്‍' തീരുമാനമായി; അഖിലേഷ് കനൗജിലേക്ക്, യുപിയില്‍ ഇനി എസ്പി-കോണ്‍ഗ്രസ് പങ്കുവയ്പ്

'കുടുംബ സീറ്റുകളില്‍' തീരുമാനമായി; അഖിലേഷ് കനൗജിലേക്ക്, യുപിയില്‍ ഇനി എസ്പി-കോണ്‍ഗ്രസ് പങ്കുവയ്പ്

കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ഉത്തര്‍പ്രദേശില്‍ അതിവേഗം മുന്നോട്ടുപോവുകയാണ് സമാജ്‌വാദി പാര്‍ട്ടി. അഖിലേഷ് യാദവും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരും മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.

നഷ്ടപ്പെട്ട പാര്‍ട്ടി കോട്ടയായ കനൗജ് തിരികെ പിടിക്കാന്‍ അഖിലേഷ് യാദവ് തന്നെ രംഗത്തിറങ്ങും എന്നാണ് എസ്പിയില്‍ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇവിടെ ബിജെപിയോട് പരാജയപ്പെട്ടിരുന്നു. കനൗജിലാണ് അഖിലേഷ് യാദവ് പയറ്റി തെളിഞ്ഞത്. 2012-ല്‍ മുഖ്യമന്ത്രിയാകാനായി അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ചപ്പോഴാണ് ഡിംപിള്‍ ഇവിടെ ആദ്യമായി മത്സരിച്ച് ജയിച്ചത്. 2014-ല്‍ 19,900 വോട്ടിന് ഡിംപിള്‍ വീണ്ടും ഇവിടെനിന്ന് വിജയിച്ചു. എന്നാല്‍ 2019-ല്‍ ഡിംപിളിന് ഇവിടെ കാലിടറി. 12,353 വോട്ടിനായിരുന്നു പരാജയം. ഇത്തവണ ഡിംപിളിന് പകരം അഖിലേഷ് തന്നെ കനൗജില്‍ ഇറങ്ങണം എന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ഭൂരിപക്ഷ അഭിപ്രായം.

'കുടുംബ സീറ്റുകളില്‍' തീരുമാനമായി; അഖിലേഷ് കനൗജിലേക്ക്, യുപിയില്‍ ഇനി എസ്പി-കോണ്‍ഗ്രസ് പങ്കുവയ്പ്
'ഏഴ് ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നടപ്പാക്കും, ഇതെന്റെ ഉറപ്പ്'; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ഒരുവര്‍ഷത്തോളമായി അഖിലേഷ് യാദവ് സ്ഥിരമായി കനൗജ് സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. വെള്ളിയാഴ്ച അദ്ദേഹം എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മുസ്ലിം, യാദവ ഭൂരിപക്ഷ മണ്ഡലമായ കനൗജില്‍ കഴിഞ്ഞ തവണത്തെപ്പോലെ എതിര്‍ വികാരമില്ലെന്നാണ് എസ്പി വിലയിരുത്തുന്നത്.

മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് 2022-ല്‍ മെയിന്‍പുരിയില്‍ നിന്ന് മത്സരിച്ച ഡിംപിള്‍ യാദവ് ഇത്തവണയും അവിടത്തെന്നെ മത്സരിച്ചേക്കും. ഡിംപിള്‍ യാദവും മെയിന്‍പുരി മണ്ഡലത്തില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്നുണ്ട്.

സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അഖിലേഷ് യാവിന്റെ അമ്മാവനുമായ ശിവ്പാല്‍ സിങ് യാദവ് ഇത്തവണ അസംഗഡില്‍ നിന്ന് മത്സരിച്ചേക്കും. 2019-ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് ഇവിടെനിന്നാണ് വിജയിച്ചത്. എന്നാല്‍, 2022-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പിയുടെ ധര്‍മേന്ദ്ര യാദവിനെ വീഴ്ത്തി ബിജെപിയുടെ ദിനേഷ് ലാല്‍ യാദവ് വിജയിച്ചിരുന്നു. അഖിലേഷ് യാദവോ ശിവ്പാല്‍ യാദവോ ഈ മണ്ഡലത്തില്‍ മത്സരിക്കണം എന്നാണ് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നത്.

അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവ് ഇത്തവണ ബദായുമില്‍ നിന്ന് മത്സരിക്കും. അഖിലേഷിന്റെ മറ്റൊരു ബന്ധു അക്ഷയ് യാദവ് ഫിറോസാബാദ് മണ്ഡലത്തില്‍ മത്സരിച്ചേക്കും. എസ്പി സെക്രട്ടറി ജനറല്‍ റാം ഗോപാല്‍ യാദവിന്റെ മകനാണ് അക്ഷയ്. 2014-ല്‍ ഇവിടെനിന്ന് ജയിച്ച അക്ഷയ്, 2019-ല്‍ പരാജയപ്പെട്ടിരുന്നു.

അഖിലേഷ് യാദവിന്റെ 'പിഡിഎ' ഫോര്‍മുലയിലൂന്നിയാണ് ഇത്തവണയും എസ്പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍. ദളിത്, പിന്നാക്കവിഭാഗങ്ങള്‍,ന്യൂനക്ഷങ്ങള്‍ എന്നിവയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് പിഡിഎ.

അതേസമയം, എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് 11 സീറ്റ് നല്‍കാമെന്നാണ് എസ്പിയുടെ നിലപാട്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും ബിഹാറില്‍ നിതീഷ് കുമാര്‍ സഖ്യം വിട്ട സാഹചര്യത്തില്‍, എസ്പിയെ പിണക്കുന്ന നിലപാട് സ്വീകരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in