അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്

അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്

മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് അഭ്യർഥിച്ച് നേപ്പാള്‍ സർക്കാരിന് ഇന്ത്യ കത്തയച്ചിട്ടുണ്ട്

ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്ങിനായുള്ള പോലീസിന്റെ തിരച്ചില്‍ പത്താം ദിവസത്തിലേക്ക് കടന്നു. അതേസമയം ഇയാള്‍ നേപ്പാളിൽ ഒളിവിലാണെന്ന റിപ്പോർട്ടുകളുള്ളതിനാല്‍ മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് അഭ്യർഥിച്ച് നേപ്പാള്‍ സർക്കാരിന് ഇന്ത്യ കത്തയച്ചു.

ഇന്ത്യൻ പാസ്പോർട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ഹോട്ടലുകൾക്കും വിമാനക്കമ്പനികൾക്കും കൈമാറിയിട്ടുമുണ്ട്. മാർച്ച് 18നാണ് ഇയാൾ ഒളിവിൽ പോയത്.

അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്
അമൃത്പാല്‍ സിങ് ഹരിയാനയിലേക്ക് രക്ഷപ്പെട്ടതായി പോലീസ്; അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു

പഞ്ചാബ് പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് ഡല്‍ഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം അമൃത്പാലും പ്രധാന സഹായി പാപ്പൽപ്രീത് സിങും ഒന്നിച്ചുള്ള ഒരു സെല്‍ഫി തിങ്കളാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അമൃത്പാലും പാപ്പൽപ്രീതും കയ്യില്‍ കൂള്‍ഡ്രിങ്ക്സുമായി ഒരു ട്രക്കിന് മുകളിൽ ഇരിക്കുന്നതായി ചിത്രത്തില്‍ കാണാം. ദീർഘകാലമായി അമൃത്പാലിനൊപ്പമുള്ള സഹായിയാണ് പാപ്പൽപ്രീത് സിങ്. പാക്കിസ്ഥാന്റെ ചാര ഏജൻസിയായ ഐഎസ്ഐയുമായി ഇയാൾ ബന്ധപ്പെട്ടതായി തെളിവുകളുണ്ട്.

അതേസമയം അമൃത്പാല്‍ സിങിനെ പത്ത് ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാത്തതില്‍ പ്രതിപക്ഷ പാർട്ടികൾ പഞ്ചാബ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുടെ പരാജയമാണിതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പഞ്ചാബ് സർക്കാരിന് ഈ അപകടത്തെക്കുറിച്ച് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഒരു കൂട്ടം തീവ്രവാദികൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നുവെന്നും സുർജേവാല പറഞ്ഞു.

പോലീസ് പിടിയിലായ നിരപരാധികളായ യുവാക്കൾക്ക് നിയമപരമായ സഹായം നൽകുമെന്ന് ശിരോമണി അകാലിദൾ നേതാവ് ദാൽജിത് ചീമ പറഞ്ഞു. അമൃത്പാൽ എവിടെയാണെന്ന് അറിയാമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. ഇതിനർത്ഥം ഹരിയാനയും പഞ്ചാബ് പോലീസും അയാളെ പിടികൂടാൻ ആഗ്രഹിക്കുന്നില്ലെന്നാണെന്നും ദാൽജിത് ആരോപിക്കുന്നു.

അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്
ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക്, പിന്നെ ബൈക്കിലേക്ക്; പോലീസിൽ നിന്ന് രക്ഷപ്പെടാൻ പഞ്ചാബ് മുഴുവൻ കറങ്ങി അമൃത്പാൽ സിങ്

കാനഡ, യുകെ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ അനുകൂല സംഘടനകളെ ഏകോപിപ്പിച്ചാണ് പാക്കിസ്ഥാന്റെ ഐഎസ്ഐ അമൃത്പാലിനെ നിയന്ത്രിക്കുന്നതെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ. 

അമൃത്പാലിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രകടനം നടത്തിയ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാക വലിച്ചൂരാൻ ശ്രമിച്ചിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ആക്രമിക്കപ്പെട്ടു. യുകെ, കാനഡ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ സജീവമാകുന്നതിനെ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്
നിങ്ങളുടെ 8000 പോലീസുകാര്‍ എന്താണ് ചെയ്യുന്നത്?, അമൃത്പാല്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് ഹൈക്കോടതി

ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറി പഞ്ചാബിലുടനീളം ഒളിച്ച് സഞ്ചരിക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മാർച്ച് 18നാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് രംഗത്തെത്തുന്നത്. അന്നേ ദിവസം രാവിലെ 11:27ന് നിർത്തിയിട്ടിരുന്ന മാരുതി ബ്രസ കാറിന്റെ മുൻ സീറ്റിൽ അമൃത്പാൽ സിങ് ഇരിക്കുന്നതിന്റെ ജലന്ധറിലെ ടോൾ ബൂത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് തൊട്ടുമുൻപ് ഷാകോട്ടിലെ റോഡരികിൽ ഉപേക്ഷിച്ചിരുന്ന മെഴ്‌സിഡസ് എസ്‌യുവിയിലും അമൃത്പാലിനെ കണ്ടിരുന്നു. ഇവിടെ നിന്നാകണം മാരുതി ബ്രസയിലേക്ക് മാറിയതെന്നാണ് പോലീസ് കരുതുന്നത്. കാറിൽ വച്ച് മതപരമായ വസ്ത്രങ്ങളും തലപ്പാവും മാറ്റി രണ്ട് ബൈക്കുകളിലായി മൂന്ന് സഹായികളോടൊപ്പം യാത്ര ചെയ്യുന്നതാണ് പുറത്തുവന്ന മറ്റൊരു ദൃശ്യം. രൂപം മാറി സഞ്ചരിക്കുന്നതിനാൽ അമൃത്പാൽ സിങ്ങിന്റെ ഒന്നിലധികം രൂപത്തിലുള്ള ഫോട്ടോകളും പോലീസ് പുറത്തുവിട്ടിരുന്നു. താടിയുള്ളതും ക്ലീൻ ഷേവ് ചെയ്തതുമായ ഏഴ് വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

അമൃത്പാല്‍ സിങിനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; നേപ്പാളില്‍ ഒളിവിലെന്ന് റിപ്പോർട്ട്
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; മാധ്യമപ്രവർത്തകനെ ആക്രമിച്ചു

ഫെബ്രുവരി 23നാണ് അമൃത്പാല്‍ സിങ്ങിന്റെ അനുയായികളും പോലീസുകാരുമായി ഏറ്റുമുട്ടലുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിങ്ങിന്റെ സഹായി ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നൂറുകണക്കിന് ഖലിസ്താൻ വാദികള്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയത്. പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലേക്ക് ഖാലിസ്ഥാന്‍ തീവ്രവാദം തിരിച്ചുവരാനുള്ള സാധ്യത ഉയര്‍ന്നതോടെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്.

logo
The Fourth
www.thefourthnews.in