അസദുദ്ദീന്‍  ഒവൈസി
അസദുദ്ദീന്‍ ഒവൈസി

'രാജ്യത്ത് കോണ്ടം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഞങ്ങള്‍' ; അസദുദീന്‍ ഒവൈസി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ജനസംഖ്യയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പാരമര്‍ശത്തിന് പിന്നാലെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണം

രാജ്യത്തെ മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കാള്‍ മുസ്ലീം വിഭാഗമാണെന്നും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് ഒവൈസി പ്രതികരിച്ചു.

ബിജെപി അധികാരത്തിലുള്ള രാജ്യത്ത് മുസ്ലീം ജനത തുറന്നിട്ട തടവറയിലാണെന്നും ഒവൈസി

ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം രാജ്യത്തെ ഫേര്‍ട്ടിലിറ്റി നിരക്കില്‍ ഏറ്റവും കുറവ് നിരക്കാണ് മുസ്ലീം വിഭാഗത്തിന്റേത് എന്നും ഒവൈസി കൂട്ടിചേര്‍ത്തു. ഹിന്ദുരാഷ്ട്രം ഇന്ത്യന്‍ ദേശീയതയ്ക്ക് വിരുദ്ധമാണ്. ബിജെപി അധികാരത്തിലുള്ള രാജ്യത്ത് മുസ്ലീം ജനത തുറന്നിട്ട തടവറയിലാണെന്നും ഒവൈസി കുറ്റപ്പെടുത്തി. 2000 മുതല്‍ 2019 വരേയുള്ള കണക്കില്‍ ലക്ഷക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളേയാണ് കാണാതായിരിക്കുന്നത്. അവരേക്കുറിച്ച് സംസാരിക്കാന്‍ ആര്‍എസ്എസ് നേതാവ് തയ്യാറാവില്ലെന്നും ഒവൈസി വിമര്‍ശിച്ചു.

നാഗ്പൂരില്‍ ആര്‍എസ്എസിന്റെ വാര്‍ഷികാഘോഷ റാലിയില്‍ സംസാരിക്കവെ ആയിരുന്നു മോഹന്‍ ഭാഗവത് മതാധിഷ്ഠിത ജന സംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചത്. ഇന്ത്യയിലെ ജനസംഖ്യയില്‍ മതാധിഷ്ഠിതമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്, ഇക്കാര്യം പരിഗണിച്ച് കൊണ്ട് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

പ്രധാന മന്ത്രിയുടെ നാട്ടില്‍ മുസ്ലീം ജനതയെ തൂണില്‍ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിക്കുന്നു

ഗുജറാത്തില്‍ ഗര്‍ബ സമ്മേളനത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് യുവാക്കളെ പോലീസ് കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലും ബിജെപി സര്‍ക്കാരിന് എതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഒവൈസി ഉന്നയിച്ചത്. പ്രധാന മന്ത്രിയുടെ നാട്ടില്‍ മുസ്ലീം ജനതയെ തൂണില്‍ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിക്കുകയാണ്. ഇതിനെ ആള്‍ക്കൂട്ടം കയ്യടിക്കുന്നു. അതിനെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. ദയവായി കോടതികളും പോലീസ് സ്‌റ്റേഷനുകളും അടച്ചിടു എന്നും അദ്ദേഹം ആരോപിച്ചു.

logo
The Fourth
www.thefourthnews.in