ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം; അടുത്ത നിയമസസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം; അടുത്ത നിയമസസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും

നിരോധനം ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാവില്ലെന്നും ബഹുഭാര്യത്വം പിന്തുടരുന്ന മുഴുവൻ പേർക്കുമെതിരെയായിരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ നേരത്തെ പറഞ്ഞിരുന്നു

സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. രാജ്യത്ത് ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലെ പ്രധാന വിഷയമായി ബഹുഭാര്യത്വം ഉയരുന്നതിനിടെയാണ് അസമിന്റെ നീക്കം.

അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു സമിതി. ഇതിനായി മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളടക്കം പരിശോധിക്കുമെന്ന് ഹിമന്ത നേരത്തെ അറിയിച്ചിരുന്നു. പഠനത്തിനായി രൂപീകരിച്ച സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം; അടുത്ത നിയമസസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും
'ബഹുഭാര്യാത്വം നിരോധിക്കും'; വിദഗ്ധ സമിതി രൂപീകരിക്കാൻ അസം സർക്കാർ

"സെപ്റ്റംബറിൽ വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വരുന്ന സമ്മേളനത്തിൽ സാങ്കേതിക തടസങ്ങൾ എന്തെങ്കിലും ഉണ്ടായാൽ, ജനുവരി സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും"- ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഏകീകൃത സിവിൽ കോഡ് വന്നാൽ സംസ്ഥാനം പിന്നീട് നടപടിയെടുക്കേണ്ടതായി വരില്ലെന്നും ഈ വിഷയം യുസിസിയിൽ ലയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരോധനം ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാവില്ലെന്നും ബഹുഭാര്യത്വം പിന്തുടരുന്ന മുഴുവൻ പേർക്കുമെതിരെയായിരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ നേരത്തെ പറഞ്ഞിരുന്നു. അക്രമത്തിലൂടെയല്ല സമവായത്തിലൂടെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വം അടക്കമുള്ള കാര്യങ്ങളുടെ ഭരണഘടന സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്കിപ്പുറമാണ് അസം സര്‍ക്കാരിന്റെ നടപടി.

കർണാടക തിരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ ഹിമന്ത ബിശ്വ ശര്‍മ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കുന്നതും സ്ത്രീകള്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന യന്ത്രമായി മാറുന്നതും അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in