'15 ലൈംഗിക അതിക്രമങ്ങൾ, ലൈംഗികാവശ്യം നിരസിച്ചാൽ ഭാവി തകർക്കുമെന്ന് ഭീഷണി'; ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ 2 എഫ്ഐആർ

'15 ലൈംഗിക അതിക്രമങ്ങൾ, ലൈംഗികാവശ്യം നിരസിച്ചാൽ ഭാവി തകർക്കുമെന്ന് ഭീഷണി'; ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ 2 എഫ്ഐആർ

ലൈംഗികാതിക്രമങ്ങൾ,സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കൽ, പദവി ദുരുപയോഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾ പ്രതിപാദിച്ച് എഫ്ഐആറുകൾ

ബിജെപി എംപിയും റസ്‍ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംങിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറിലും ബ്രിജ്ഭൂഷണെതിരെ ഗുരുതരമായ കുറ്റകൃത്യ ആരോപണങ്ങൾ. കായികതാരങ്ങള്‍ക്ക് ന്യൂട്രീഷണൽ സപ്ലിമെന്റ് വാഗ്ദാനം ചെയ്ത് പകരമായി ലൈംഗികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള 15 സംഭവങ്ങളും എഫ്ഐആറിൽ പറയുന്നു.

കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് കേസുകളാണ് എഫ്ഐആറിലുള്ളത്. കായികതാരങ്ങളില്‍ ഭയവും ഉത്കണ്ഠയും നിറച്ച് പീഡിപ്പിക്കുന്നുവെന്നതടക്കം കായികതാരങ്ങള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും രണ്ട് എഫ്‌ഐആറിലായുണ്ട്. ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് എഫ്‌ഐആറിലുള്ളത്. 354, 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നീ വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരമാണ് എഫ്ഐആറുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോട്ടോ എടുക്കാനെന്ന വ്യാജേനെ അടുത്തിരുത്തി സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഉപദ്രവം തുടര്‍ന്നുവെന്നും എഫ്‌ഐആറിലുണ്ട്.

മറ്റൊരു എഫ്‌ഐആര്‍ മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതിൽ ബ്രിജ് ഭൂഷണെതിരേ ആറ് ഗുസ്തി താരങ്ങള്‍ വെളിപ്പെടുത്തിയ ലൈംഗിക പരാതികളാണുള്ളത്. താരങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നും രണ്ടാം എഫ് ഐആറിൽ വിശദമാക്കുന്നു.

കായികതാരമെന്ന നിലയില്‍ ആവശ്യമായ ന്യൂട്രീഷണൽ സപ്ലിമെന്റുകൾ വാഗ്ദാനം ചെയ്ത ശേഷം അതിന് പ്രതിഫലമായി ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ഗുസ്തി താരം വ്യക്തമാക്കിയതും എഫ്ഐആറിലുണ്ട്. ലൈംഗിക ആവശ്യം നിരസിക്കുന്ന കായികതാരങ്ങളെ ബ്രിജ് ഭൂഷൺ ഭീഷണിപ്പെടുത്തിയതായും ഭാവിയിലെ ടൂര്‍ണമെന്റുകളില്‍ പരിഗണിക്കില്ലെന്ന് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.

കായികതാരങ്ങള്‍ ഭക്ഷണം കഴിക്കുന്നിടത്തും പരിശീലന സമയത്തും ഉറങ്ങുന്ന ഘട്ടങ്ങളിലും പലകുറി ലൈംഗിക ആവശ്യങ്ങള്‍ക്കായി ബ്രിജ്ഭൂഷണ്‍ താരങ്ങളെ സമീപിച്ചുവെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in