വിവാഹ ദിവസം ഓടിരക്ഷപ്പെട്ട് വരന്‍; 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് കൈയോടെ പിടികൂടി വധു

വിവാഹ ദിവസം ഓടിരക്ഷപ്പെട്ട് വരന്‍; 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് കൈയോടെ പിടികൂടി വധു

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സിനിമയെ വെല്ലുന്ന സംഭവം

വിവാഹ ദിവസം രാവിലെ ഒളിച്ചോടാന്‍ ശ്രമിച്ച വരനെ പിന്തുടര്‍ന്ന് പിടികൂടി വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. ഒളിച്ചോടിയ വരനെ 20 കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് യുവതി തിരികെ മണ്ഡപത്തിലെത്തിച്ച് വിവാഹം കഴിച്ചത്. .

ബദൗണ്‍ ജില്ലക്കാരനായ യുവാവുമായി യുവതി രണ്ടര വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ വിവാഹം അനിശ്ചിതത്വത്തിലായി. ഒടുവില്‍ വീട്ടുകാരെ അനുനയിപ്പിച്ച് എല്ലാകാര്യങ്ങളിലും അനുകൂല തീരുമാനം ഇരുവരും നേടിയെടുത്തു. മെയ് 21ന് ബുധേശ്വര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താമെന്നും നിശ്ചയിച്ചു.

വിവാഹ സമയമായിട്ടും വരന്‍ ക്ഷേത്രത്തിലെത്താതെ വന്നതോടെ വധുവും ബന്ധുക്കളും പരിഭ്രാന്തരായി. ഒടുവില്‍ വധു വരനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അമ്മയെ വിളിക്കാനായി ബുദൗണിലേക്ക് പോകുകയാണെന്ന വരന്റെ മറുപടിയില്‍ സംശയം തോന്നിയ പെണ്‍കുട്ടി ഉടനെ അയാളെ തേടിയിറങ്ങി. വിവാഹവേദിയില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറാനുള്ള ശ്രമത്തിനിടെയാണ് വരനെ കണ്ടെത്തിയത്.

മണ്ഡപത്തിലേക്ക് വരാന്‍ വരന്‍ വിസമ്മതിച്ചതോടെ റോഡില്‍ വധു പ്രശ്നമുണ്ടാക്കി. ഏറ്റവുമൊടുവില്‍ മറ്റ് രക്ഷയില്ലാതെ വരന്‍ കൂടെപോയി വിവാഹചടങ്ങിന് സമ്മതിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in