മോർബിയിൽ പൊളിയാതെ ബിജെപി

മോർബിയിൽ പൊളിയാതെ ബിജെപി

ഒന്നാംഘട്ടത്തിലാണ് തൂക്കുപാലം ദുരന്തമുണ്ടായ മോർബിയിൽ വോട്ടെടുപ്പ് നടന്നത്

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിലും ഭരണകക്ഷിയായ ബിജെപിക്ക് ലീഡ്. നിലവിലെ എംഎൽഎ ബ്രിജേഷ് മിശ്രയെ മാറ്റി മുന്‍ എംഎൽഎ കാന്തിഭായ് അമൃതിയയ്ക്കാണ് ബിജെപി ഇത്തവണ സീറ്റ് നൽകിയത്. മോർബി പാലം ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി മുന്‍ എംഎല്‍എ വെള്ളത്തിലേക്ക് ചാടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അഞ്ച് തവണ നിയമസഭാംഗമായിരുന്നു കാന്തിഭായ്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്‌ടിച്ചതായിരുന്നു മോർബിയിലെ തൂക്കുപാലം ദുരന്തം. അപകടത്തെ തുടര്‍ന്ന് ബിജെപി സർക്കാരിനെതിരെ വലിയ ആരോപണങ്ങൾ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസും ഉയർത്തി. പക്ഷെ സാഹചര്യമോ, ഭരണവിരുദ്ധ വികാരമോ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ സാധിച്ചില്ല എന്നാണ് ഇപ്പോഴത്തെ ലീഡ് സൂചിപ്പിക്കുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് കച്ച് ജില്ലയിൽ വരുന്ന മോർബി മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥിക്ക് പുറമെ കോൺഗ്രസിന്റെ ജയന്തിലാല്‍ ജരാജ്ഭായ് പട്ടേലും ആം ആദ്മി പാർട്ടിയുടെ പങ്കജ് രൻസാരിയയും തമ്മിലാണ് മോർബിയിൽ പോരാട്ടം.

മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഭൂപേന്ദ്ര പട്ടേല്‍ സർക്കാരിൽ മന്ത്രിയുമായ ബ്രിജേഷ് മെർജയാണ് നിലവില്‍ മോര്‍ബി എംഎൽഎ. മോർബി പാലം തകർന്ന സമയത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയതോടെയാണ് മുൻ എംഎൽഎ കാന്തിഭായ് അമൃതിയയെ ബിജെപി രംഗത്തിറക്കിയത്. 1995, 1998, 2002, 2007, 2012 വർഷങ്ങളിൽ എംഎല്‍എ ആയിരുന്നയാളാണ് കാന്തിഭായ് അമൃതിയ.

തൂക്കുപാലം അപകടം മോർബിയിൽ മാത്രമല്ല മേഖലയിലാകെ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍. പക്ഷെ, ഇതെല്ലാം അട്ടിമറിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് സൂചനകള്‍.

logo
The Fourth
www.thefourthnews.in