അന്തിമഫലമായി; 60-ല്‍ 46 സീറ്റും നേടി, അരുണാചല്‍ നിലനിര്‍ത്തി ബിജെപി

അന്തിമഫലമായി; 60-ല്‍ 46 സീറ്റും നേടി, അരുണാചല്‍ നിലനിര്‍ത്തി ബിജെപി

അഞ്ച് സീറ്റുകളില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും എട്ടിടത്ത് സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ളവരും വിജയം കണ്ടു.

അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധികാരിക ജയവുമായി ബിജെപി. അറുപതംഗ നിയമസഭയില്‍ 46 സീറ്റുകളിലും ബിജെപി തിളക്കമാര്‍ന്ന ജയം നേടിയപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വേരറ്റ അവസ്ഥയിലേക്കു വീണു. വെറും ഒരു സീറ്റില്‍ മാത്രമാണ് 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'ക്ക് ജയിക്കാനായത്. അഞ്ച് സീറ്റുകളില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും എട്ടിടത്ത് സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ളവരും വിജയം കണ്ടു.

എതിരാളികള്‍ ഇല്ലാത്തതിനാല്‍ വോട്ടെണ്ണും മുമ്പേ പത്തു സീറ്റുകളില്‍ ബിജെപി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. അരുണാചലിലെ തവാങിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരും എതിരില്ലാതെ ജയിച്ചിരുന്നു. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

അന്തിമഫലമായി; 60-ല്‍ 46 സീറ്റും നേടി, അരുണാചല്‍ നിലനിര്‍ത്തി ബിജെപി
സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്

നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുമെന്നതിനാലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്ന സംസ്ഥാനം 2016-ലാണ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്.

അന്ന് കോണ്‍ഗ്രസിലായിരുന്നു പേമാ ഖണ്ഡു പാര്‍ട്ടി പിളര്‍ത്തി 43 എംഎല്‍എമാരുമായി ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. ഇതോടെയാണ് അരുണാചലില്‍ ബിജെപിക്ക് വേരൂന്നാനായത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് കനത്ത പരാജയമായിരുന്നു.

അരുണാചലിനു പുറമേ ഇന്ന് ഫലമറിഞ്ഞ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച വന്‍ വിജയം നേടി. 32 അംഗ നിയമസഭയില്‍, 31 സീറ്റിലും അവര്‍ ആധികാരിക ജയം നേടി. മുഖ്യ എതിരാളിയായ മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ ജയിച്ചു. പവന്‍കുമാര്‍ ചാംലിങും പരാജയത്തിന്റെ രുചിയറിഞ്ഞു. മത്സരിച്ച രണ്ടു സീറ്റിലും അദ്ദേഹം പരാജയപ്പെട്ടു. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

അന്തിമഫലമായി; 60-ല്‍ 46 സീറ്റും നേടി, അരുണാചല്‍ നിലനിര്‍ത്തി ബിജെപി
'ഇത് മോദി പോള്‍', ഇന്ത്യ സഖ്യം 295 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

2013ലാണ് എസ്ഡിഎഫിലെ ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് പ്രേം സിങ് തമാങ് എസ്‌കെഎം രൂപീകരിച്ചത്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച പാര്‍ട്ടി, പത്തു സീറ്റ് നേടി. 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചു. 15 സീറ്റിലാണ് എസ്ഡിഎഫ് വിജയിച്ചത്. പ്രേം സിങ് സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്ന പത്ത് എസ്ഡിഎഫ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രണ്ടുപേര്‍ എസ്‌കെഎമ്മില്‍ ചേര്‍ന്നു. എസ്ഡിഎഫിന്റെ ഏക എംഎല്‍എ ചാംലിങ് മാത്രമായിരുന്നു.

logo
The Fourth
www.thefourthnews.in