ഉപതിരഞ്ഞെടുപ്പ്: നാലിടങ്ങളില്‍ ബിജെപിക്ക് ജയം; ബിഹാറില്‍ സീറ്റ് തിരിച്ചുപിടിച്ച് ആര്‍ജെഡി, തെലങ്കാനയില്‍ കടുത്ത മത്സരം

ഉപതിരഞ്ഞെടുപ്പ്: നാലിടങ്ങളില്‍ ബിജെപിക്ക് ജയം; ബിഹാറില്‍ സീറ്റ് തിരിച്ചുപിടിച്ച് ആര്‍ജെഡി, തെലങ്കാനയില്‍ കടുത്ത മത്സരം

തെലങ്കാനയിലെ മുനുഗോഡില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍സാണ് മുന്നില്‍

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടംകൊയ്ത് ബിജെപി. ഉത്തര്‍പ്രദേശിലെ ഗോലാ ഗോകര്‍നാഥ്, ഒഡിഷയിലെ ധാംനഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നീ സീറ്റുകള്‍ക്കൊപ്പം ഹരിയാനയിലെ കോണ്‍ഗ്രസ് മണ്ഡലമായ ആദംപുരും ബിജെപി സ്വന്തമാക്കി. അതേസമയം, ബിഹാറിലെ മൊകാമ സീറ്റ് ആര്‍ജെഡി നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷം ജയിച്ചു. ദേശീയശ്രദ്ധ നേടിയ തെലങ്കാനയിലെ മുനുഗോഡില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍സാണ് മുന്നില്‍.

ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥില്‍ ബിജെപി സ്ഥാനാർഥി അമന്‍ ഗിരിയാണ് ജയിച്ചത്. അന്തരിച്ച ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ മകനാണ് അമന്‍ ഗിരി. എന്നാൽ ഹരിയാനയിലെ ആദംപൂരിലെ കുടുംബ സീറ്റ് ഭവ്യ ബിഷ്‌ണോയി നിലനിർത്തി. കുല്‍ദീപ് ബിഷ്‌ണോയിയുടെ കൂറുമാറ്റം ആദംപൂർ മണ്ഡലത്തിൽ ബിഷ്‌ണോയി കുടുംബത്തിനുണ്ടായിരുന്ന 68 വർഷത്തെ പാരമ്പര്യം തകർക്കുമോയെന്ന ആക്ഷേപം തള്ളിയാണ് ഭവ്യയുടെ ജയം.

ബീഹാറിലെ ഗോപാൽഗഞ്ചിൽ സിറ്റിംഗ് സീറ്റ് ബിജെപിയും മൊകാമയിലെ സീറ്റ് ആര്‍ജെഡിയും മുറുകെപ്പിടിച്ചു. മൊകാമയിൽ ആർജെഡിയുടെ നീലം ദേവി 16,000 വോട്ടിനും ഗോപാല്‍ ഗഞ്ചില്‍ ബിജെപിയുടെ കുസുംദേവി 1794 വോട്ടിനുമാണ് വിജയിച്ചത്.

ബിജെപി നേതാവ് ബിഷ്ണു ചരണ്‍ സേതിയുടെ മരണത്തെ തുടര്‍ന്നാണ് ധാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന്‍ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെ പക്ഷം 67,000 വോട്ടുകൾക്കും വിജയിച്ചത് നിർണായകമായി. അന്ധേരി ഈസ്റ്റിൽ നടന്നത് ഉദ്ധവ് പക്ഷത്തിന്റെ നിർണായക പോരാട്ടമായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാജ്യം മുഴുവന്‍ അന്ധേരി ഈസ്റ്റിലേക്ക് ഉറ്റുനോക്കുകയായിരുന്നു. രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്‌കെയ്ക്ക് തന്നെയാണ് ജയം. ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു റിതുജ. മരിച്ച എംഎല്‍എയുടെ ഭാര്യ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയടക്കം പ്രധാന പാര്‍ട്ടികളൊന്നും മത്സരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു.

തെലങ്കാനയിലെ മനുഗോഡയില്‍ ബിജെപിയും ടി.ആര്‍.എസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ടി.ആര്‍.എസ്.നേരിയ വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍ഗ്രസ് എംഎല്‍എ കെ. രാജഗോപാല്‍ റെഡ്ഡി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മനുഗോഡയിൽ തിരഞ്ഞെടുപ്പ് നടത്തിയത്. രാജഗോപാല്‍ റെഡ്ഡിയാണ് ബിജെപി സ്ഥാനാര്‍ഥി. കെ.പ്രഭാകര്‍ റെഡ്ഡിയാണ് ടിആര്‍എസ് സ്ഥാനാര്‍ഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്.

logo
The Fourth
www.thefourthnews.in