13 മണ്ഡലങ്ങള്‍, ഏഴ് സംസ്ഥാനങ്ങള്‍; ഇന്ത്യ-എന്‍ഡിഎ രണ്ടാം പോരിൽ ഇന്ന് വിധിയെഴുത്ത്, ബംഗാളും ഹിമാചലും നിര്‍ണായകം
ലോക്സഭ തിരഞ്ഞെടുപ്പ് ആവേശം ഒഴിയുന്നതിന് മുന്‍പ് രാജ്യത്ത് നടക്കുന്ന പ്രധാന ഉപതിരഞ്ഞെടുപ്പുകളില്‍ ഏഴ് സംസ്ഥാനങ്ങളിലെ പതിമൂന്നു മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും. ബംഗാള്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലും ജനപ്രതിനിധികള്‍ മരിച്ച മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം മാറ്റാനിറങ്ങിയ ബിജെപിക്ക് ഈ ഉപതിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഒരുങ്ങിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഇതില്‍ ഏറെ നിര്‍ണായക മത്സരങ്ങള്‍ നടക്കുന്നത് ബംഗാളിലും ഹിമാചല്‍ പ്രദേശിലുമാണ്.
കോണ്‍ഗ്രസിന് നിര്‍ണായകം, ഹിമാചല്‍
ബംഗാളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ബിജെപി വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഹിമാചല്‍ പ്രദേശില്‍, രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാങ്ങളെ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന മൂന്നു എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലേക്ക് നടക്കുന്ന മത്സരവും കോണ്‍ഗ്രസിനും ബിജപിക്കും നിര്‍ണായകമാണ്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ഈ എംഎല്‍എമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും എംഎല്‍എ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയുമായിരുന്നു. ദെഹ്‌റ, ഹമിര്‍പുര്‍, നാല്‍ഘര്‍ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ദെഹ്റ സീറ്റില്‍ മത്സരിക്കുന്നത് മുഖ്യമന്ത്രി സുഖ്‍വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറാണ്. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹോഷ്യാര്‍ സിങ് ചംബ്യാല്‍ ആണ് വിജയിച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച ഇദ്ദേഹം, എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നു.
ചാംബ്യാലിന് തന്നെയാണ് ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥി. ഹമിര്‍പുര്‍ ലോക്ഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറാണ് ഇവിടെ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കമലേഷ് താക്കൂറിന് വേണ്ടി സുഖ്‌വീന്ദര്‍ സുഖുവും പ്രചാരണത്തിനെത്തി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റ് നേടിയാണ് ഹിമാചലില്‍ അധികാരത്തിലെത്തിയത്. ബിജെപി 25 സീറ്റ് നേടി. എന്നാല്‍, ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള നാല് സീറ്റിലും ബിജെപിയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായി. സംഘടന അഴിച്ചുപണി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തി. ദേശീയ നേതൃത്വം ഇടപെട്ട് അഴിച്ചുപണികള്‍ ആരംഭിക്കാനിരിക്കെയാണ് ഉപതിരഞ്ഞെടുപ്പ് എത്തിയത്.
ബംഗാള്‍- വീണ്ടും ഏറ്റുമുട്ടി ബിജെപിയും മമതയും
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം പരസ്പരം മത്സരിച്ച ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തകര്‍ന്നടിഞ്ഞിരുന്നു. 42 ലോക്സഭ സീറ്റുകളില്‍ തൃണമൂല്‍ 29-ലും ബിജെപി 12 ഇടത്തുമാണ് ജയിച്ചത്. തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ത്ത് മത്സരിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഇത്തവണയും ഏറ്റുവാങ്ങേണ്ടി വന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റുകളുടെ കാര്യത്തില്‍ പിണങ്ങിയ കോണ്‍ഗ്രസിനും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഇതില്‍ ഏറ്റവും വലിയ തോല്‍വി, ബഹ്റാംപുരില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടേത് ആയിരുന്നു. മമതയുമായി പലതവണ കൊമ്പുകോര്‍ത്ത അധിറിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രനേതൃത്വം ഇടപെട്ട് വിഷയം ശമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധിര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തൃണമൂലിന്റെ യൂസുഫ് പത്താനോട് അധിര്‍ രഞ്ജന്‍ ചൗധരി 85,022 വോട്ടിന് പരാജയപ്പെട്ടു.
ഉപതിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. നാല് സീറ്റിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് തൃണമൂലും ജയിച്ച സീറ്റുകളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന സധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നാണ് മണികട്‍ലയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയാണ് ഇവിടെ ടിഎംസി രംഗത്തിറക്കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവി കല്യാണ്‍ ചൗബേയാണ് ബിജെപി സ്ഥാനാര്‍ഥി. 2021-ലും ചൗബേ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
പാണ്ഡേയുടെ വിജയത്തെ ചോദ്യ ചെയ്ത ചൗബേ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2022-ലാണ് പാണ്ഡെ മരിച്ചത്. എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാല്‍ ഉടനടി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. ഏപ്രിലിലാണ് ചൗബേ തന്റെ പരാതി പിന്‍വലിച്ചത്. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. 2006 വരെ ഇടത് കോട്ടയായിരുന്ന മണ്ഡലത്തില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. ഇവിടെ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
മറ്റൊരു പ്രധാനപ്പെട്ട മണ്ഡലം റായ്ഗഞ്ചാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയുടെ കൃഷ്ണ കല്യാണിയായിരുന്നു. എന്നാല്‍, ബിജെപിയില്‍ നിന്ന് രാജിവച്ച അദ്ദേഹം തൃണമൂല്‍ ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്, ടിഎംസി അദ്ദേഹത്തെ വീണ്ടും ഇതേ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ സഖ്യത്തിന് വേണ്ടി കോണ്‍ഗ്രസാണ് ഇവിടെ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു.
ബാഗ്ദ മണ്ഡലത്തിലും സമാന സാഹചര്യമാണ്. ബിജെപിയില്‍ നിന്ന് മത്സരിച്ചു ജയിച്ച ബിശ്വജിത് ദാസ് മറുകണ്ടം ചാടി തൃണമൂലിലെത്തി ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. തുടര്‍ന്ന് ബാഗ്ദ നിയമസഭ മണ്ഡലത്തില്‍ ടിഎംസി രാജ്യസഭ എംപി മമത ബാല താക്കൂറിന്റെ മകള്‍ മധുപര്‍മ താക്കൂറിന് തൃണമൂല്‍ സീറ്റ് നല്‍കുകയായിരുന്നു. 2006-ല്‍ ടിഎംസി മണ്ഡലം പിടിച്ചെടുക്കുന്നതുവരെ കോണ്‍ഗ്രസും ഫോര്‍വേര്‍ഡ് ബ്ലോക്കും മാറിമാറി ഭരിച്ചിരുന്ന ഈ മണ്ഡലത്തില്‍ ഇത്തവണ, ഇരു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. രണഘട്ട്-ദക്ഷിണ്‍ മണ്ഡലത്തില്‍ മനോജ് കുമാര്‍ ബിശ്വാസാണ് ബിജെപി സ്ഥാനാര്‍ഥി. മുകുത് മണി അധികാരിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. അരിന്ദം ബിശ്വാസ് സിപിഎം സ്ഥാനാര്‍ഥിയും.
ഉത്തരാഖണ്ഡിലെ ബദ്രിനാഥില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തമിഴ്നാട്ടിലെ വിക്രംവണ്ടിയില്‍ ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന എം പുഗഴേന്തി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഡിഎംകെയും എഐഎഡിഎകെയും തമ്മിലാണ് പോരാട്ടം. ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ എഎപി എംഎല്‍എ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.