'തലപോയ തെങ്ങുകളെക്കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം?'; കേരളത്തിലെ അക്കാദമികളെ കുറിച്ച്  സി രാധാകൃഷ്ണൻ

'തലപോയ തെങ്ങുകളെക്കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം?'; കേരളത്തിലെ അക്കാദമികളെ കുറിച്ച് സി രാധാകൃഷ്ണൻ

അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപനം നടന്നത്

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപനം നടന്നത്. ഉദ്ഘാടനം ചെയ്ത മന്ത്രി വളരെ അറിയപ്പെടുന്ന എഴുത്തുകാരനാണെന്ന അക്കാദമി പ്രസിഡിന്റേയും സെക്രട്ടറിയുടേയും വാദത്തേയും വിശദീകരണക്കുറിപ്പില്‍ രാധാകൃഷ്ണന്‍ വിമർശിക്കുന്നു.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഡൽഹിയിൽ കൂടെക്കൂടെ ചെല്ലാറുള്ള ഞാൻ ഇങ്ങനെയൊരു എഴുത്തുകാരനെ പറ്റി കേട്ടിട്ടില്ല. അദ്ദേഹത്തിന് കിട്ടിയ ഒരു അംഗീകാരത്തെക്കുറിച്ചും ഒന്നും കേട്ടിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവം കണ്ടപ്പോൾ ഞാൻ ഗൂഗിൾ സർച്ച് നടത്തി, വിക്കിപീഡിയയും പരിശോധിച്ചു. അദ്ദേഹത്തിന്റെ എല്ലാ തരം നേട്ടങ്ങളും രണ്ടിലും ഉണ്ട്. പക്ഷേ, ഒരു പുസ്തകം എഴുതിയതായിട്ടോ എഴുതിയ ഒരു പുസ്തകത്തിന്റെ പേരോ അദ്ദേഹത്തിന് കിട്ടിയ ഏതെങ്കിലും അംഗീകാരമോ കാണാനില്ല- രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു.

'തലപോയ തെങ്ങുകളെക്കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം?'; കേരളത്തിലെ അക്കാദമികളെ കുറിച്ച്  സി രാധാകൃഷ്ണൻ
'കേന്ദ്ര സാഹിത്യ അക്കാദമി ഭരണം രാഷ്ട്രീയവൽക്കരിക്കാന്‍ നീക്കം'; വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍

'A person without any known credential whatsoever in literature' എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇദ്ദേഹം എഴുത്തുകാരനേ അല്ല എന്ന് പറഞ്ഞിട്ടില്ലെന്നും രാധാകൃഷ്ണന്‍ ഓർമ്മിപ്പിച്ചു. "രാഷ്ട്രീയ അധികാരികൾ പണ്ടും അക്കാദമിയിൽ മാന്യാതിഥികളായി വന്നിട്ടുണ്ട് എന്നാണ് മറ്റൊരു വാദം. ജവഹർലാൽ നെഹ്റുവും ഡോക്ടർ രാധാകൃഷ്ണനും അല്ലാതെ ആരും അങ്ങനെ വന്നിട്ടില്ല എന്നാണ് എന്റെ അറിവ്. അവർ ഇരുവരും അന്നേ തന്നെ ഇന്ത്യയിലല്ല ലോകത്തെങ്ങും അറിയപ്പെടുന്ന ഗ്രന്ഥകാരന്മാരായി കഴിഞ്ഞിരുന്നു,- രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

അറിയപ്പെടുന്ന കവിയായിരുന്ന വാജ്പേയിയും പണ്ഡിതനും എഴുത്തുകാരനുമായ മുരളി മനോഹർ ജോഷിയും അവിടെ ഒരു ഉദ്ഘാടനത്തിനും വന്നിട്ടില്ല. ജോഷിജി ഇടക്ക് ഏതോ സെമിനാറിൽ പങ്കെടുത്തതായി ഓർക്കുന്നു. ഒരു മൂഷായിരയ്ക്ക് പോലും വാജ്പേയ്‌ ജി വന്നിട്ടില്ല. സർവ്വാധികാരിയായി സ്വയം അവരോധിച്ച ഇന്ദിരാഗാന്ധി പോലും ആധിപത്യവുമായി അക്കാദമിയിലേക്ക് വന്നതായി രേഖയില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.

കേരളത്തിലേത് ഉൾപ്പെടെയുള്ള മറ്റ് അക്കാദമികളിലെ രാഷ്ട്രീയ തേർവ്വാഴ്ചയെക്കുറിച്ച് എന്താണ് ഒന്നും പറയാത്തത് എന്ന ചോദ്യങ്ങള്‍ക്കും വിശദീകരണക്കുറിപ്പില്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞിട്ടുണ്ട്. "എന്തു പറയാനാണ്? തലപോയ തെങ്ങുകളെക്കുറിച്ച് വിലപിച്ചിട്ട് എന്താണ് കാര്യം? തല ശരിയായുള്ള അവസാനത്തെ തെങ്ങിനും മണ്ടരി ബാധിക്കുമ്പോൾ അല്ലേ വല്ലതും ചെയ്യേണ്ടതും പറയേണ്ടതും?," രാധാകൃഷ്ണന്‍ ചോദിക്കുന്നു.

logo
The Fourth
www.thefourthnews.in