സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍
സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍

ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ പുതിയതായി 31 മന്ത്രിമാർ; ആഭ്യന്തരം നിതീഷ് കുമാറിന് തന്നെ

ഏറ്റവും വലിയ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആർജെഡി ) 16 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 11 മന്ത്രിസ്ഥാനങ്ങളും ലഭിച്ചു.

ബിഹാറിൽ മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 31 മന്ത്രിമാരാണ് പുതിയതായി ഇടംപിടിച്ചത്. രാഷ്ട്രീയ ജനതാദളിലെ (ആർജെഡി ) 16 ഉം ജെഡിയുവിലെ 11 ഉം പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗവർണർ ഫാ​ഗു ചൗഹാനാണ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, സഞ്ജയ് ഝാ, മദൻ സാഹ്‌നി, ഷീലാ കുമാരി, മൊഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, സുനിൽ കുമാർ എന്നിവരുൾപ്പെടെ പാർട്ടിയിലെ മിക്ക മന്ത്രിമാരെയും നിതീഷ് കുമാർ നിലനിർത്തി.

ആർജെഡിയിൽ നിന്ന് തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്, അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിത ദേവി, സുധാകർ സിംഗ്, ഇസ്രായേൽ മൻസൂരി, സുരേന്ദ്ര സിംഗ്, കാർത്തികേയ , ഷാനവാസ് ആലം, ഷമീം അഹമ്മദ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം പിടിച്ചത്.

കോൺഗ്രസിൽ നിന്നും നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും സന്തോഷ് സുമനും സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങുമാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവര്‍. ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 33 മന്ത്രിമാരാണുള്ളത്.

നിതീഷ് കുമാറും തേജസ്വി യാദവും
നിതീഷ് കുമാറും തേജസ്വി യാദവും

ഈ മാസം ആദ്യം എൻഡിഎയിൽ നിന്ന് പിരിഞ്ഞ ശേഷമാണ് ആർ.ജെ.ഡിയും മറ്റ് പാർട്ടികളുമായി ചേർന്ന് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചത്. ആഗസ്റ്റ് 10 ന് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർജെഡിയുടെ തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടക്കത്തിൽ ബിഹാർ മഹാസഖ്യത്തിൽ ആകെ 163 അംഗങ്ങളാണുണ്ടായിരുന്നത്. എന്നാൽ സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ അം​ഗങ്ങളുടെ എണ്ണം 164 ആയി ഉയർന്നു. ഓഗസ്റ്റ് 24ന് നിയമസഭയിൽ പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കും.

logo
The Fourth
www.thefourthnews.in