സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ നാവ് മുറിക്കുന്നവര്‍ക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് !
സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് പണ്ഡിറ്റ് ഗംഗാറാം ശർമ്മ. സ്വാമി പ്രസാദ് മൗര്യ ഹിന്ദുമതത്തെ അപമാനിക്കുകയും മതഗ്രന്ഥമായ രാമചരിതമനസിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് ഗംഗാറാമിന്റെ ഇനാം പ്രഖ്യാപനം. മൊറാദാബാദിലെ മനുഷ്യാവകാശ വകുപ്പ് ചെയർമാനാണ് പണ്ഡിറ്റ് ഗംഗാ റാം ശർമ്മ. പാരിതോഷികം പ്രഖ്യാപിച്ചുള്ള ഗംഗാ റാം ശർമ്മയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഹിന്ദു മതം ഒരു തട്ടിപ്പാണെന്ന് പറഞ്ഞുള്ള പരാമർശം എക്‌സിലൂടെ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഹിന്ദുയിസം പോലെയൊരു മതം ഇല്ലെന്നും പട്ടികജാതിക്കാരെയും പിന്നാക്ക വിഭാഗക്കാരെയും കുടുക്കാനുള്ള തട്ടിപ്പ് മാത്രമാണ് ഹിന്ദുയിസം എന്നുമായിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ പരാമർശം. സമൂഹത്തിലെ എല്ലാ തട്ടിപ്പുകൾക്കും കാരണം ബ്രാഹ്മണിസമാണെന്നും അദ്ദേഹം പറഞ്ഞു.
"ബ്രാഹ്മണിസത്തിന്റെ വേരുകൾ വളരെ ആഴമുള്ളതാണ്. സമൂഹത്തിലെ എല്ലാ അസമത്വങ്ങൾക്കും കാരണവും ബ്രാഹ്മണമതമാണ്. ഹിന്ദു എന്നൊരു മതം പോലുമില്ല. രാജ്യത്തെ ജനങ്ങളെ പ്രത്യേകിച്ചും ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ള പിന്നാക്കക്കാരെയും കുടുക്കാനുള്ള ഒരു ഗൂഢാലോചന മാത്രമാണ് ഹിന്ദുമതം. ബ്രാഹ്‌മണ മതം പോലെ ഹിന്ദു മതത്തെയും കണ്ടിരുന്നെങ്കിൽ ഈ രാജ്യത്തുള്ള എല്ലാ ദളിതരും, ആദിവാസികളും ബഹുമാനിക്കപ്പെടുമായിരുന്നു" സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.
ഹിന്ദു മതത്തെ കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ പരാമർശം ഇതാദ്യമായിട്ടല്ല. ഈ വർഷം ആദ്യം ഹിന്ദു മതഗ്രന്ഥമായ രാമചരിതമനസ് വെറും വിഡ്ഢിത്തം നിറഞ്ഞതാണെന്നും ഗ്രന്ഥം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. താഴ്ന്ന ജാതിക്കാരായ ശൂദ്രർക്ക് വേണ്ടിയാണ് തുളസീദാസ് ഈ ഗ്രന്ഥം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യ വ്യാപകമായി വലിയ പ്രതിഷേധമായിരുന്നു ഈ പരാമർശത്തിനെതിരെ ഉയർന്നു വന്നത്. എന്നാൽ ഇത്തരം പരാമർശങ്ങളോട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.