അധ്യാപക നിയമന അഴിമതി: തൃണമൂല്‍ നേതാവ് അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ
പശ്ചിമബംഗാളിലെ അധ്യാപക നിയമന തട്ടിപ്പിൽ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജിക്ക് സമൻസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതേ കേസില്‍ അഭിഷേക് ബാനര്‍ജിയെയും കൂട്ടാളി കുന്തൽ ഘോഷിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് ഇന്ന് രാവിലെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സിബിഐ നടപടിയെന്നതും ശ്രദ്ധേയമാണ്.
ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് തൃണമൂല്‍ നേതാവിന് സിബിഐ സമന്‍സ് അയച്ചത്, നാളെ കൊല്‍ക്കത്തയിലെ നിസാം പാലസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നോട്ടീസിന് എതിരെ അഭിഷേക് ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമന്‍സ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും അഭിഷേക് ബാനര്‍ജി സുപ്രീം കോടതിയെ സമീപിക്കുക.
കേസില്‍ ഏപ്രില്‍ 24 ന് അടുത്ത വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. അതുവരെ ഹര്‍ജിക്കാരനെതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യും എന്നായിരുന്നു കോടതി വിധി
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരെ നിയമിച്ചതിലെ ക്രമക്കേടുകളില്‍ ബാനര്‍ജിയുടെ പങ്ക് അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഏപ്രില്‍ 13-ന് അന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. കേസില്‍ ഏപ്രില്‍ 24 ന് അടുത്ത വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. അതുവരെ ഹര്‍ജിക്കാരനെതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യും എന്നായിരുന്നു കോടതി വിധി.
2014 ലാണ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക അനധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും ടിഎംസി എംഎല്‍എയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെയും മണിക് ഭട്ടാചാര്യ, ജീവന്‍ കൃഷ്ണ സാഹ എന്നീ തൃണമൂല്‍ എംഎല്‍എമാരെയും സിബിഐ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ നിരവധി മുന്‍ ഉദ്യോഗസ്ഥരും നിരവധി ടിഎംസി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.