ചീറ്റകൾ ചത്തത് സ്വാഭാവിക കാരണങ്ങളാൽ; അണുബാധ കാരണമെന്ന റിപ്പോ‍ർട്ടുകൾ തള്ളി കേന്ദ്രം

ചീറ്റകൾ ചത്തത് സ്വാഭാവിക കാരണങ്ങളാൽ; അണുബാധ കാരണമെന്ന റിപ്പോ‍ർട്ടുകൾ തള്ളി കേന്ദ്രം

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റയ്ക്ക് തുടക്കം കുറിക്കുന്നത്

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍, ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളിൽ അഞ്ചെണ്ണം ചത്തത് റേഡിയോ കോളർ പോലുള്ള കാരണങ്ങളാൽ എന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. സ്വാഭാവിക കാരണങ്ങളാലാണ് ചീറ്റകൾ ചത്തതെന്നാണ് പ്രാഥമിക വിശകലനം. ശാസ്ത്രീയ തെളിവുകളില്ലാതെ ഊഹാപോഹങ്ങളും കേട്ടുകേൾവികളും അടിസ്ഥാനമാക്കിയുള്ളതാണ് മറ്റ് റിപ്പോർട്ടുകളെന്നും മന്ത്രാലയം വ്യക്തമാക്കി.

ചീറ്റകളുടെ മരണകാരണം അന്വേഷിക്കുന്നതിനായി അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുമായും ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള വെറ്ററിനറി ഡോക്ടർമാരുമായും നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രക്ഷാപ്രവർത്തനം, പുനഃരധിവാസം, ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ചീറ്റ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പെടെ ചീറ്റ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി നിരവധി നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ചീറ്റ പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പദ്ധതി നടപ്പിലാക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സൂരജ് എന്ന ആണ്‍ചീറ്റ ചത്തത്. ചൊവ്വാഴ്ച സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിച്ച തേജസ് എന്ന ആണ്‍ചീറ്റയും ചത്തിരുന്നു. ഇതോടെ എട്ട് ചീറ്റകളാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. ഈർപ്പമുള്ള കാലാവസ്ഥയിൽ റേഡിയോകോളർ വഴിയുണ്ടായ സെപ്റ്റിസെമിയയാണ് (രക്തത്തിലെ അണുബാധ) മരണകാരണമെന്നായിരുന്നു ചീറ്റ പദ്ധതിയിലെ ചില വിദഗ്ധർ പറഞ്ഞത്. അത് വളരെ അസാധാരണമാണെങ്കിലും രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ വന്യജീവി സംരക്ഷണത്തിൽ കോളർ ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ചീറ്റകൾ ചത്തത് സ്വാഭാവിക കാരണങ്ങളാൽ; അണുബാധ കാരണമെന്ന റിപ്പോ‍ർട്ടുകൾ തള്ളി കേന്ദ്രം
കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; നാല് മാസത്തിനുള്ളില്‍ ഏഴാമത്തേത്

റേഡിയോ കോളർ ഉപയോഗിച്ചുള്ള സെപ്‌റ്റിസീമിയയാണ് ചീറ്റപ്പുലികൾ ചത്തതിന് കാരണമെന്ന് ചീറ്റ പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി തലവൻ രാജേഷ് ഗോപാൽ പറഞ്ഞിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് മറ്റ് വിദഗ്ധർ പറഞ്ഞു. ചീറ്റ പദ്ധതി ഒരു ദീര്‍ഘകാല സംരംഭമാണെന്നും അതിന്റെ വിജയപരാജയം നിര്‍ണയിക്കാന്‍ സമയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ച് പ്രൊജക്ടറ്റ് ചീറ്റയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതില്‍ മൂന്നെണ്ണം മെയ് മാസത്തില്‍ നിര്‍ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില്‍ നിന്നെത്തിച്ച സിയായ 2022 സെപ്റ്റംബറിലും സാക്ഷ കിഡ്‌നി തകരാറിനെ തുടര്‍ന്ന് മാര്‍ച്ചിലും ദക്ഷിണാഫ്രിക്കയിയില്‍ നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില്‍ മെയ് മാസത്തില്‍ ദക്ഷയെന്ന ചീറ്റ ചത്തത്.

logo
The Fourth
www.thefourthnews.in