കോവിഡ് ലോക്ക്ഡൗണിന് ശേഷം മഹാരാഷ്ട്രയില്‍ ശൈശവ വിവാഹങ്ങള്‍ വർധിച്ചു:  സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ

കോവിഡ് ലോക്ക്ഡൗണിന് ശേഷം മഹാരാഷ്ട്രയില്‍ ശൈശവ വിവാഹങ്ങള്‍ വർധിച്ചു: സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ

ലാത്തൂരിൽ മാത്രം 37 ശൈശവ വിവാഹങ്ങൾ തടഞ്ഞിട്ടുണ്ടെന്നും ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രൂപാലി ചക്കങ്കർ

കോവിഡ് ലോക്ക്ഡൗണിന് ശേഷം മഹാരാഷ്ട്രയില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം വർധിച്ചതായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ. ലാത്തൂരിൽ മാത്രം 37 ശൈശവ വിവാഹങ്ങൾ തടഞ്ഞിട്ടുണ്ടെന്നും ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രൂപാലി ചക്കങ്കർ പറഞ്ഞു. തിങ്കളാഴ്ച ലാത്തൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രൂപാലി ചക്കങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

ശൈശവ വിവാഹങ്ങൾ കർശനമായി തടയാൻ ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കണമെന്നും വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്ന യൂണിറ്റുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ പ്രസ്താവനയുമായി ബന്ധപ്പെട്ട കണക്കുകളോ സമയപരിധിയോ രൂപാലി ചക്കങ്കർ വിശദീകരിച്ചിട്ടില്ല.

മൊബൈൽ ഫോണുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും ലഭ്യത കാരണം മാതാപിതാക്കളും കുട്ടികളും തമ്മിൽ ആശയവിനിമയത്തിന്റെ അഭാവം ഉണ്ടാകുന്നു. ഇത് കാരണം പെൺകുട്ടികൾ പ്രണയിച്ച് വീട്ടിൽ നിന്ന് ഓടിപ്പോകാൻ സാധ്യതയുണ്ടെന്നും രൂപാലി ആരോപിച്ചു. മഹാരാഷ്ട്ര പോലീസിന്റെ ദാമിനി സ്വകാഡ് പെണ്‍കുട്ടികളെ സുരക്ഷിതരാക്കാന്‍ മുന്‍കയ്യെടുക്കണമെന്നും അവർ പറഞ്ഞു.

മഹിളാ ആയോഗ് അപ്ല്യ ദാരി സംരംഭത്തിന് കീഴില്‍ 28 ജില്ലകളിലെ 18,000 പരാതികള്‍ കമ്മീഷന്‍ തീർപ്പാക്കി. തിങ്കളാഴ്ച, ലാത്തൂരിൽ നിന്ന് 93 പരാതികൾ ലഭിച്ചുവെന്നും, അവ വേഗത്തിൽ പരിഹരിക്കുന്നതിന് മൂന്ന് ടീമുകൾ പ്രവർത്തിക്കുമെന്നും അവര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in