ഏഷ്യന്‍ ഗെയിംസ്; ചൈന സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂര്‍; നടപടി അരുണാചൽ താരങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനാൽ

ഏഷ്യന്‍ ഗെയിംസ്; ചൈന സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂര്‍; നടപടി അരുണാചൽ താരങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനാൽ

ചൈനയുടെ നടപടിയില്‍ വിദേശകാര്യമന്ത്രാലയം വിമര്‍ശിക്കുകയും ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു

ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ടുള്ള ചൈന സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന ഗെയിംസിലേക്ക് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ചില താരങ്ങള്‍ക്ക് അംഗീകാരവും പ്രവേശനവും ചൈന നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായാണ് നടപടി.

അരുണാചല്‍ പ്രദേശില്‍നിന്നുള്ള ചില താരങ്ങളോടുള്ള ചൈനയുടെ വിവചേനത്തില്‍ വിദേശകാര്യമന്ത്രാലയം വിമര്‍ശനം ഉന്നയിച്ചിരുന്നു. വാസസ്ഥലത്തിന്റേയോ വംശീയതയുടേയോ പേരില്‍ ഇന്ത്യന്‍ പൗരന്മാരോടുള്ള വിവേചനം പൂര്‍ണമായും നിരാകരിക്കുന്നു. അന്നും ഇന്നും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യഘടകമാണ്, വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ബോധപൂര്‍വമുള്ള ചൈനയുടെ നടപടിയില്‍ ന്യൂഡല്‍ഹിയിലും ബീജിങ്ങിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുന്നതാണെന്നും ഭാഗമായിട്ടുള്ള രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരായ ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് വുഷു താരങ്ങള്‍ക്കാണ് ചൈന പ്രവേശനം നിഷേധിച്ചത്. ഇതോടെ താരങ്ങള്‍ക്ക് ഗെയിംസില്‍ നിന്ന് നിര്‍ബന്ധിതമായി പിന്മാറേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചെങ്ദുവില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസില്‍ നിന്ന് ഇന്ത്യ വുഷു ടീമിനെ പിന്‍വലിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ക്ക് സ്റ്റാമ്പ് ചെയ്ത വിസയ്ക്ക് പകരം സ്റ്റേപ്പിള്‍ഡ് വിസ ചൈന അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അഞ്ച് അത്ലറ്റുകളും ഒരു പരിശീലകനും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫുമടങ്ങിയ ടീമിനെയായിരുന്നു അന്ന് ഗെയിംസില്‍ നിന്ന് പിന്‍വലിച്ചത്.

ശനിയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്. ഒക്ടോബര്‍ എട്ടിന് ഗെയിംസ് സമാപിക്കും.

logo
The Fourth
www.thefourthnews.in