സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്‍
സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്‍

കോയമ്പത്തൂരിലെ സ്ഫോടനം ആസൂത്രിതമെന്ന് സംശയം; മരിച്ചയാളുടെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടത്തി

കാറില്‍ നിന്നും ഗ്യാസ് സിലിണ്ടറുകളും മാർബിള്‍ ഭാഗങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്

കോയമ്പത്തൂർ കാർ സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവം ആസൂത്രിതമെന്ന് സൂചന. സംഭവത്തില്‍ മരിച്ച ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍റെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍, സ്ഫോടക വസ്തുക്കള്‍ കണ്ടത്തി. നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളിൽ ഒന്നായ ടൌണ്‍ ഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ ഇന്നലെ പുലർച്ചെ നാലോടെയാണ് സ്ഫോടനമുണ്ടായത്. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറുകളാണ് സ്ഫോടന കാരണമെന്നാണ് പോലീസിന്‍റെ നിഗമനം. പൊട്ടിത്തെറിയില്‍ കാർ പൂർണമായും കത്തിനശിച്ചു. കാറില്‍ നിന്ന് ആണികളും മാർബിള്‍ ഭാഗങ്ങളും എൽപിജി സിലിണ്ടറുകളും പൊലീസ് കണ്ടെത്തിയിരുന്നു.

ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്

എഞ്ചിനീയറിങ് ബിരുദധാരിയായ മുബിന്റെ വീട്ടിൽ നിന്ന് പൊട്ടാസിയം നൈട്രേറ്റ് അലൂമിനിയം പൗഡർ സൾഫർ എന്നിവയുൾപ്പെടെ കണ്ടെത്തിയതെന്നാണ് പോലീസ് മേധാവി സി സിലേന്ദ്ര ബാബു അറിയിച്ചത്. ഇത് എന്തെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമാണോ എന്ന് പരിശോധിക്കുമെന്നും സമൂഹ മാധ്യമങ്ങളിലെ ഇയാളുടെ ഇടപാടുകൾ നിരീക്ഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

സ്ഫോടനം അപകടമാണോ ഗൂഢാലോചനയാണോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ

ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വാഹനമോടിച്ചത് ഇയാള്‍ തന്നെയാണെന്നും മറ്റാരും കാറില്‍ ഉണ്ടായിരുന്നില്ലെന്നും ആണ് പ്രാഥമിക പരിശോധനയില്‍ പോലീസ് വ്യക്തമാക്കിയത്. 2019 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണോ അപകടമുണ്ടായതെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സ്ഫോടനത്തിന്‍റെ ആഘാതത്തില്‍, ക്ഷേത്രത്തിന്‍റെ കവാടത്തിനടുത്തുള്ള താത്കാലിക കെട്ടിടം ഭാഗികമായി തകർന്നു. സ്ഫോടനം അപകടമാണോ ഗൂഢാലോചനയാണോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in