ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല; ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു, സുരക്ഷാ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല; ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു, സുരക്ഷാ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

സുരക്ഷാ ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതോടെ സുരക്ഷയില്ലാതെ കുറച്ചുദൂരം നടന്ന രാഹുല്‍ പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറി

ജമ്മു കശ്മീരില്‍ പര്യടനം തുടങ്ങാനിരുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു. കശ്മീര്‍ പര്യടനത്തിന് തുടക്കമിടാനിരുന്ന ബനിഹാലിലാണ് യാത്ര നിര്‍ത്തിവെച്ചത്. മുന്നറിയിപ്പില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതിരുന്നതോടെയാണ് നടപടി. വലിയ സുരക്ഷാ വീഴ്ചയാണ് യാത്രയിലുണ്ടായതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

തന്റെയും യാത്രയില്‍ കൂടെയുള്ളവരുടേയും സുരക്ഷയ്ക്ക് വലിയ വെല്ലുവിളി നേരിട്ടുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബനിഹാലില്‍ എത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ സുരക്ഷ പിന്‍വലിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. '' ജനങ്ങളെ നിയന്ത്രിക്കാനോ തടയാനോ സാധിക്കാത്ത സാഹചര്യമായി. എന്തുകൊണ്ടാണ് സുരക്ഷ പിന്‍വലിക്കുന്ന സാഹചര്യമുണ്ടയതെന്ന് അറിയില്ല. അടുത്ത രണ്ട് ദിവസം യാത്രയ്ക്ക് സുരക്ഷാ മുന്നൊരുക്കങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു''- രാഹുല്‍ വ്യക്തമാക്കി.

സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതോടെ സുരക്ഷയില്ലാതെ കുറച്ചുദൂരം നടന്ന രാഹുല്‍ പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നു.

ജമ്മുവിലെ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ട ബനിഹാലില്‍ എത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ സുരക്ഷ പിന്‍വലിച്ചത് വലിയ പിഴവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ഭാവിയില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയ്ക്കെതിരെ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല; ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു, സുരക്ഷാ വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി
'കാല്‍നട യാത്ര ഒഴിവാക്കണം'; ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുലിന് സുരക്ഷാ മുന്നറിയിപ്പ്

ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. കശ്മീരിലെ ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നും പകരം കാര്‍ ഉപയോഗിക്കണമെന്നുമായിരുന്നു നിര്‍ദേശം. രാഹുലിന്റെയും യാത്രയുടെയും സുരക്ഷയ്ക്കായി വിശദമായ പദ്ധതികള്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് ഇപ്പോള്‍ ഉണ്ടായത്.

logo
The Fourth
www.thefourthnews.in