'ഇന്ത്യ'യുടെ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ; തീരുമാനം മുന്നണി യോഗത്തില്‍

'ഇന്ത്യ'യുടെ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ; തീരുമാനം മുന്നണി യോഗത്തില്‍

ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിമായ നിതീഷ് കുമാര്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കുന്നത് നിരസിച്ചെന്നും റിപ്പോര്‍ട്ടുണ്ട്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, കണ്‍വീനര്‍ സ്ഥാനത്തേക്ക് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിമായ നിതീഷ് കുമാറിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നത് അദ്ദേഹം നിരസിച്ചെന്നു റിപ്പോര്‍ട്ടുണ്ട്.

സീറ്റ് ധാരണ ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനും മുന്നണി ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കാനുമാണ് യോഗം ചേര്‍ന്നത്. മമത ബാനര്‍ജി വിട്ടുനിന്ന യോഗത്തില്‍, കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും ചര്‍ച്ചാവിഷയവും സീറ്റ് വിഭജനമാണ്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, മുകുള്‍ വാസ്‌നിക്, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരടങ്ങുന്ന അഞ്ചംഗ കോണ്‍ഗ്രസ് സമിതി മറ്റു പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി (എസ്പി), ശിവസേന (യുബിടി), എന്‍സിപി, എഎപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുമായി ആദ്യഘട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in