യുപിയില്‍ ഭാരത് ജോഡോ യാത്രയിലേക്ക് അഖിലേഷ് യാദവിനും മായാവതിക്കും കോണ്‍ഗ്രസിന്റെ ക്ഷണം

യുപിയില്‍ ഭാരത് ജോഡോ യാത്രയിലേക്ക് അഖിലേഷ് യാദവിനും മായാവതിക്കും കോണ്‍ഗ്രസിന്റെ ക്ഷണം

ജനുവരി മൂന്നിന് ഗാസിയാബാദിലെ ലോനി വഴി ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി എന്നിവരുള്‍പ്പെടെ യുപിയിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ശിവ്പാല്‍ യാദവ്, ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര, എസ്ബിഎസ്പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ എന്നിവരേയും യാത്രയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

ജനുവരി മൂന്നിന് ഗാസിയാബാദിലെ ലോനി വഴി ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും.

സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് യാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ക്ഷണം നല്‍കിയതായി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് സ്ഥിരീകരിച്ചു. യുപിയിലെ യോഗി സര്‍ക്കാരിനെ കുറിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറിച്ചും മുഴുവന്‍ പ്രതിപക്ഷത്തിനും ഒരേ കാഴ്ചപ്പാടാണുള്ളത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്നും യുപി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

നേരത്തെ ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എല്ലാ പാര്‍ട്ടികളേയും ക്ഷണിക്കുമെന്ന് യാത്രയുടെ കോര്‍ഡിനേറ്റര്‍ കൂടിയായ മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരൊക്കെയാകും യാത്രയിലേക്ക് ക്ഷണിക്കപ്പെടുന്ന പ്രതിപക്ഷ നേതാക്കളെന്നത് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

10 സംസ്ഥാനങ്ങളിലൂടെ ഇതുവരെ 2,800 കിലോമീറ്ററിലധികം സഞ്ചരിച്ച ഭാരത് ജോഡോ യാത്ര നിലവില്‍ ഒമ്പത് ദിവസത്തെ ശൈത്യകാല അവധിയിലാണ്. ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും. യുപിയില്‍ യാത്ര കടന്നുപോകുന്ന മൂന്ന് ദിവസവും മുഴുവന്‍ സമയവും പ്രിയങ്കാ ഗാന്ധി യാത്രയുടെ ഭാഗമാകും. ഉത്തര്‍പ്രദേശില്‍ നിന്ന് ബാഗ്പത്, ഷംലി വഴി ഹരിയാനയിലേക്ക് യാത്ര പ്രവേശിക്കും.

യാത്ര രാജസ്ഥാനിലെത്തിയപ്പോള്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഹുലിനൊപ്പം നടന്നിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ബിജെപി രാഹുലിനെതിരെ ഉയര്‍ത്തിയത്.

logo
The Fourth
www.thefourthnews.in