രാജ്യത്തെ ആരോഗ്യ രംഗത്തെ പരിമിതികള്‍ കോവിഡ് കാലത്ത് തിരിച്ചറിഞ്ഞു: മന്‍സൂഖ് മാണ്ഡവ്യ

രാജ്യത്തെ ആരോഗ്യ രംഗത്തെ പരിമിതികള്‍ കോവിഡ് കാലത്ത് തിരിച്ചറിഞ്ഞു: മന്‍സൂഖ് മാണ്ഡവ്യ

64,000 കോടി രൂപ ചെലവഴിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും ക്രിട്ടിക്കൽ കെയർ സ്ഥാപിച്ചു

ഇന്ത്യയിലെ ആരോഗ്യ മേഖല നേരിട്ടിരുന്ന പരിമിതികള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ കോവിഡ് മഹാമാരി കാരണമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി  മന്‍സൂഖ് മാണ്ഡവ്യ. 'കോവിഡ്-19 കാലത്ത് സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പാൻഡെമിക് രാജ്യത്ത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളെ കുറിച്ചും അവ എങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ചും ഞങ്ങളെ ബോധവാന്മാരാക്കി' എന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ക്രിട്ടിക്കൽ കെയർ ഹെൽത്ത് ബ്ലോക്കിന്റെ തറക്കല്ലിട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം ദേശീയ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷനു കീഴിൽ 64,000 കോടി രൂപ ചെലവഴിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും ക്രിട്ടിക്കൽ കെയർ സംവിധാനം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാൻഡെമിക് രാജ്യത്ത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളെ കുറിച്ചും അവ എങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ചും ഞങ്ങളെ ബോധവാന്മാരാക്കി

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിച്ചെന്നും''- മന്‍സൂഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

ദേശീയ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ 750 ജില്ലകള്‍ക്കായി 100 കോടി രൂപ വീതം നിക്ഷേപിക്കും

പ്രാഥമികാരോഗ്യ മേഖലയിൽ രാജ്യത്ത് 1,60,000-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ദ്വിതീയ പരിചരണത്തിനായി ജില്ലാ ആശുപത്രികളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും മാണ്ഡവ്യ പറഞ്ഞു. ഇന്ന് രാജ്യത്ത് 16 എയിംസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. പുതുതായി രാജ്യത്ത് 22 എയിംസുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ 750 ജില്ലകള്‍ക്കായി 100 കോടി രൂപ വീതം നിക്ഷേപിക്കാന്‍ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ടെന്നും, അത് നാല് വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in