ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും?
ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായകമായ രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭരണകക്ഷിയായ ബിജെപിയെ നേരിടാന്‍ സിപിഎമ്മും കോണ്‍ഗ്രസും ആദ്യമായി ഒന്നിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബിജെപി വിരുദ്ധ വോട്ടുകളില്‍ ഭിന്നിക്കാന്‍ സാഹചര്യമുണ്ടാക്കരുത് എന്നാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞടുപ്പില്‍ സീറ്റ് പങ്കിടല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസും സിപിഎമ്മും മറ്റ് ഇടത് അനുഭാവ പാര്‍ട്ടികളും മത്സരിക്കുന്ന ജയ സാധ്യതയുള്ള സീറ്റുകള്‍ കണ്ടെത്തുന്നതിനായി കമ്മിറ്റിയെ ഉള്‍പ്പെടെ രൂപീകരിക്കാനാണ് നീക്കം. സഖ്യമുള്‍പ്പെടെയുള്ള വിഷയത്തില്‍ ഇന്നും നാളെയുമായി അഗര്‍ത്തലയില്‍ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്റെ ടിപ്ര മോത പാര്‍ട്ടിയുമായുള്‍പ്പെടെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്റെ ടിപ്ര മോത പാര്‍ട്ടിയുമായുള്‍പ്പെടെ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായുള്‍പ്പെടെ പ്രദ്യോത് മാണിക്യ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മോതയുടെ സ്വാധീനം 20 സംവരണ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍, 20 സംവരണ സീറ്റുകള്‍ക്കപ്പുറം 50-55 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഇരുപാർട്ടികളും മോതയുമായി തന്ത്രപരമായ ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് വിജയം കണ്ടാൽ മോതയ്ക്ക് ഒരു ഡസനിലധികം സീറ്റുകൾ വിട്ടുനൽകാൻ ഇരു പാർട്ടികളും തയാറാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന് വ്യക്തത വന്നിട്ടില്ല.
സംസ്ഥാന ഭരണത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കാൻ ഇടതുപക്ഷ മുന്നണിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ബിജെപിക്കും ആർഎസ്എസിനുമെതിരെ പോരാടാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞത്. സിപിഎം സെക്രട്ടറി ജിതേന്ദ്ര ചൗധരി, സിപിഐ(എംഎൽ) ദേശീയ ജനറൽ സെക്രട്ടറി ദീപങ്കർ ചാറ്റർജി, കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമൻ, മുൻ കോൺഗ്രസ് എംഎൽഎ ആശിഷ് കുമാർ സാഹ, ഫോർവേഡ് ബ്ലോക്കിന്റെയും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെയും (ആർഎസ്പി) നേതാക്കൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വാര്‍ത്താസമ്മേളനം വിളിച്ചാണ് അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.