കർണാടകയിൽ ലോകായുക്ത റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ; അഴിമതിക്ക് ഇതാ തെളിവെന്ന് ബൊമ്മെയോട് കോൺഗ്രസ്

കർണാടകയിൽ ലോകായുക്ത റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ; അഴിമതിക്ക് ഇതാ തെളിവെന്ന് ബൊമ്മെയോട് കോൺഗ്രസ്

ബെംഗളൂരു, ബെല്ലാരി, ബീദർ, ശിവമോഗ, ചിത്ര ദുർഗ, ദാവങ്കരെ, കോലാർ എന്നീ ജില്ലകളിലായി 34 ഇടങ്ങളിലാണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികൾ മുഴുകവേ കർണാടകയിലുടനീളം സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെല്ലാരി, ബീദർ, ശിവമോഗ, ചിത്ര ദുർഗ, ദാവങ്കരെ, കോലാർ എന്നീ ജില്ലകളിലായി 34 ഇടങ്ങളിലാണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ വ്യാപക പരിശോധന. വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയ്ക്ക് ലഭിച്ച കൈക്കൂലി സംബന്ധിച്ച പരാതിയും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച രഹസ്യ വിവരങ്ങളുമാണ് പരിശോധനക്കാധാരം.

കോടി കണക്കിന് രൂപയുടെ കറൻസികളും, സ്വർണ - വജ്ര - വെള്ളി ആഭരണങ്ങളുമാണ് വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെടുത്തത്. ബെംഗളൂരു കോർപറേഷൻ അഡീഷണൽ ഡയറക്ടർ ഗംഗാധരയ്യയുടെ വീട്ടിൽ നിന്നുമാണ് ഏറ്റവുമധികം അനധികൃത സമ്പാദ്യം കണ്ടെടുത്തത്. മറ്റുള്ള ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ വിവരങ്ങൾ ലോകായുക്ത ക്രോഡീകരിച്ചു വരികയാണ്.

അതേസമയം ലോകായുക്ത റെയ്ഡ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. 'നാൽപത് ശതമാനം കമ്മീഷൻ' സർക്കാരെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ബിജെപി നേതാക്കളുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുക്കുന്ന പണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. അഴിമതിയെ കുറിച്ച് പറയുമ്പോൾ തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഇത് കാണണം, ഉദ്യോഗസ്ഥരുടെ കയ്യിൽ എങ്ങനെ ഇത്രയും പണം വരുന്നെന്ന് പൊതു ജനങ്ങളോട് തുറന്ന് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ അഴിമതിക്ക് ചൂട്ടു പിടിക്കുമ്പോൾ ഉദ്യോഗസ്ഥരാരും നല്ലവരായി ഇരിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയും പണം പിടിച്ചത് ഗൗരവമായി കാണുകയാണെന്നും കർണാടക കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ മാസം ലോകായുക്ത നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു ബിജെപി എംഎൽഎ  മഡാൽ വിരുപക്ഷപ്പയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനായ മകൻ അരുൺ കുമാർ ഐഎഎസും പിടിയിലായത്. 80 ലക്ഷത്തിന്റെ കൈക്കൂലി തുകയടക്കം എട്ട് കോടി രൂപയായിരുന്നു ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബൊമ്മെ സർക്കാർ അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചെന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ലോകായുക്ത റെയ്ഡ്.

logo
The Fourth
www.thefourthnews.in