രാജ്യത്ത് സംസ്ഥാന ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസുകാരുടെ  
വിജയ നിലവാരം കുത്തനെ കീഴ്പോട്ട്; കൊഴിഞ്ഞുപോക്കും രൂക്ഷം

രാജ്യത്ത് സംസ്ഥാന ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസുകാരുടെ വിജയ നിലവാരം കുത്തനെ കീഴ്പോട്ട്; കൊഴിഞ്ഞുപോക്കും രൂക്ഷം

ഈ വര്‍ഷത്തെ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ രാജ്യത്തെ 1084 സ്‌കൂളുകളില്‍ വിജയ ശതമാനം 30 ശതമാനത്തില്‍ താഴെയാണ്

സംസ്ഥാനത്ത് ഈ വര്‍ഷം പത്താം ക്ലാസ് ഫലം പുറത്ത് വന്നപ്പോള്‍ 99.70 ശതമാനം വിദ്യാര്‍ഥികളും വിജയം കൈവരിച്ചു. 2960 സെന്ററുകളിലായി ഇത്തവണ റഗുലറായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ 4,19,128 വിദ്യാര്‍ഥികളില്‍ 4,17,864 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 0.44 ശതമാനമാണ് ഇത്തവണ വിജയ ശതമാനത്തിലെ വര്‍ധന. 99.26 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ്.എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി ഇതല്ല. വിജയ ശതമാനം പരിശോധിക്കുമ്പോള്‍ സംസ്ഥാന ബോര്‍ഡിന്റെ വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ പലതിലും വിജയ ശതമാനം പൂജ്യം ശതമാനമാണ്.

ഈ വര്‍ഷത്തെ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്തെ 1084 സ്‌കൂളുകളിലും വിജയ ശതമാനം 30 ശതമാനത്തില്‍ താഴെയാണ്. ഗുജറാത്ത് സംസ്ഥാന ബോര്‍ഡില്‍ നിന്നുള്ള 157 സ്‌കൂളുകളില്‍ വിജയ ശതമാനം പൂജ്യമാണ്. സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാര്‍ഥികളുടെ പരാജയ നിരക്ക് സിബിഎസിയ്ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ ഉയര്‍ന്നതാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്. 2021-22 വര്‍ഷത്തെ പത്താം ക്ലാസ് വിജയ ശതമാനം കണക്കുകൂട്ടുമ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന് കീഴില്‍ പഠിക്കുന്നവരില്‍ വെറും അഞ്ച് ശതമാനമാണ് പരാജയപ്പെട്ടത്. അതേസമയം സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള 16 ശതമാനം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.

2021-22 വര്‍ഷത്തില്‍ ഏകദേശം 35 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാന ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസില്‍ പ്രവേശനം നേടിയത്. എന്നാല്‍ അവരില്‍ മിക്കവരും 11ാം തരത്തിലേക്ക് കടന്നിട്ടില്ല. ആ മുപ്പത്തിയഞ്ച് ലക്ഷം വിദ്യാര്‍ഥികളില്‍ 27.5 ലക്ഷം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു 7.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയില്ല.

രാജ്യത്തെ 85 ശതമാനം കൊഴിഞ്ഞുപോക്കുകളും അതായത് 30 ലക്ഷം വിദ്യാര്‍ഥികളും കൊഴിഞ്ഞുപോകുന്നത് 11 സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്,തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ആസാം, വെസ്റ്റ്ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് വിജയ ശതമാനം ഏറ്റവും കുറവ്. മധ്യപ്രദേശില്‍ മൊത്തം 81,5363 വിദ്യാര്‍ഥികളില്‍ 40 ശതമാനം വിദ്യാര്‍ഥികളും പരാജയപ്പെട്ടു. 63 ശതമാനം മാത്രമാണ് സംസ്ഥാനത്തെ വിജയ ശതമാനം. അതേസമയം ഉത്തര്‍പ്രദേശില്‍ വിജയ ശതമാനം 89.78 ശതമാനമാണ്. സംസ്ഥാനത്ത് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2018-ല്‍ 36,56,272 ആയിരുന്നത് 2023-ല്‍ 31,16,454 ആയി കുറഞ്ഞു.

ഗുജറാത്തില്‍ 2022-ല്‍ 7,72,771 വിദ്യാര്‍ഥികളാണ് പത്താംക്ലാസിൽ പ്രവേശനം നേടിയിരുന്നത് അത് 2023-ല്‍ 7,34,898 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ജില്ലയാണ് പതാന്‍ .54.29 ശതമാനമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം. ഈ വര്‍ഷം അത് 40 ശതമാനത്തില്‍ താഴെയാണ്.

കര്‍ണാടകം, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ബോര്‍ഡ് എക്‌സാമുകളില്‍ താരമ്യേന മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബംഗാളിലെ വിദ്യാര്‍ഥികളുടെ പ്രവേശനം 2022-ല്‍ 11,27,800-ല്‍ നിന്ന് 2023-ല്‍ 6,97,212 ആയി കുറഞ്ഞു. മൊത്തത്തിലുള്ള വിജയശതമാനം 86 ആണ്, എന്നാല്‍ 2021-ല്‍ ഇത് 100 ശതമാനം ആയിരുന്നു. അതുപോലെ, പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കര്‍ണാടക വിദ്യാര്‍ഥികളുടെ എണ്ണവും കുറഞ്ഞു. 2021-ല്‍ 87,1443 ആയിരുന്നതില്‍ നിന്ന് 2023-ല്‍ 83,5102 ആയി കുറഞ്ഞു.

ആറ് സംസ്ഥാനങ്ങളില്‍ സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിജയശതമാനം കര്‍ണാടകയില്‍ 87, 80,ആണ്. ഗുജറാത്തില്‍ 70.62, 59.58ഉം കര്‍ണാടകയില്‍ 87, 80, മഹാരാഷ്ട്രയില്‍ 95.87, 92.05, ഉത്തര്‍പ്രദേശില്‍ 93.34, 86.64 എന്നിങ്ങനെയാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിജയശതമാനം ബംഗാളില്‍ 89.76, 83.05 എന്ന നിലയിലാണ്.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വിജയശതമാനം മറ്റ് ഭാഷാമീഡിയം സ്കൂളുകളേക്കാൾ ഭേദമാണ്.ഗുജറാത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിജയശതമാനം 81.50 ആണ് എന്നാൽ ഗുജറാത്തി മീഡിയത്തിൽ 63.13 മാത്രമാണ് വിജയശതമാനം. കർണാടകയിലെ കണക്ക് നോക്കിയാൽ കന്നഡ മീഡിയം സ്തൂളുകളിൽ 85.5 ശതമാനവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 91.66 ശതമാനവുമാണ് പത്താം ക്ലാസ് വിജയ ശതമാനം.

2021- 22 വര്‍ഷത്തെ പത്താം ക്ലാസ് ഫലം പുറത്ത് വന്നപ്പോള്‍ ചില ജില്ലകളിലും സ്കൂളുകളിലും വിജയ ശതമാനം പൂജ്യമായതിനെ തുടര്‍ന്ന് വിജയശതമാനം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയാണ് പരീക്ഷകളിലെ മോശം ഫലത്തിനും വിദ്യാര്‍ഥികളുടെ നിരാശാജനകമായ പ്രകടനത്തിനും കാരണമെന്ന് അസമിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in