ബാഗ്മതി മുതൽ ബഹനാഗ വരെ; രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ
ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഇരുന്നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് വരികയായിരുന്ന ട്രെയിൻ പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് മറിയുകയും തൊട്ടുപിറകെ പശ്ചിമ ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ അതുമായി കൂട്ടിയിടിച്ച് മറിയുകയുമായിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ ഗതാഗത സംവിധാനങ്ങളുള്ള ഇന്ത്യയില്‍ സമാനമായ നിരവധി അപകടങ്ങളും തുടർന്നുണ്ടായ മരണങ്ങൾക്കും ഇതിന് മുൻപും രാജ്യം സാക്ഷിയായിട്ടുണ്ട്. 1981ൽ ബിഹാറിലെ ബഗ്മതി പുഴയിലേക്ക് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 500നും 800 ഇടയിലാണ്. രാജ്യത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.
പെരുമൺ ദുരന്തം
കേരളത്തിൽ മൂന്നരപ്പതിറ്റാണ്ട് മുൻപുണ്ടായ ട്രെയിൻ ദുരന്തത്തിൽ നൂറിലധികം പേർക്കായിരുന്നു ജീവൻ നഷ്ടമായത്. 1988 ജൂലൈ എട്ടിന് കൊല്ലത്തെ പെരിനാടിനടുത്തുള്ള പേരുമാണ് പാലത്തിന് മുകളിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി വീണത് അഷ്ടമുടി കായലിലേക്കായിരുന്നു. പെരുമൺ ദുരന്തമെന്നറിയപ്പെടുന്ന ട്രെയിൻ അപകടത്തിൽ 105 പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേർക്ക് അന്ന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ജ്ഞാനേശ്വരി എക്സ്പ്രസ് പാളം തെറ്റിയുള്ള അപകടം
സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടന ആരോപണവിധേരായ അപകടത്തിൽ 170 പേർ മരിച്ചിരുന്നു. മുംബൈയിലേക്കുള്ള ഹൗറ കുർള ലോകമാന്യ തിലക് ജ്ഞാനേശ്വരി സൂപ്പർ ഡീലക്‌സ് എക്‌സ്‌പ്രസ് 2010 മെയ് 28നാണ് അപകടത്തിൽ പെടുന്നത്. സിപിഐ മാവോയിസ്റ്റിന്റെ ആസൂത്രിത ആക്രമണമാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ഖേമാശുലിക്കും സർദിഹയ്ക്കുമിടയിൽ പുലർച്ചെ 1.30നാണ് സംഭവമുണ്ടായത്. ഇതിലേക്ക് പിന്നീട് ഒരു ചരക്ക് ട്രെയിനും വന്നിടിക്കുകയായിരുന്നു.
ഖന്ന ട്രെയിൻ അപകടം
ഒഡിഷയിലുണ്ടായ അപകടത്തോട് സാമ്യമുള്ള ഒരപകടമായിരുന്നു പഞ്ചാബിലെ ഖന്നയിൽ 1998 നവംബർ 26നുണ്ടായത്. പാളത്തിലെ വിള്ളൽ മൂലം അമൃതസറിലേക്ക് പോകുകയായിരുന്ന ഗോൾഡൻ ടെംപിൾ മെയിലിന്റെ ആറ് ബോഗികൾ പാളം തെറ്റുകയും പിന്നാലെ വന്ന ജമ്മു താവി- സിയാൽദഹ് എക്സ്പ്രസ് ഇവയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. 212 മരണമാണ് ഈ അപകടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അവധ്- അസം എക്സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ചുണ്ടായ അപകടം
1999 ഓഗസ്റ്റ് രണ്ടിനാണ് 268 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തമുണ്ടാകുന്നത്. പശ്ചിമ ബംഗാളിലെ ഗാഇസാലിൽ വച്ച് അവധ്- അസം എക്സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിക്കുകയായിരുന്നു. അസമിൽ നിന്ന് പട്ടാളക്കാരെയും കൊണ്ട് യാത്ര ചെയ്യുകയിരുന്നു ബ്രഹ്മപുത്ര മെയിൽ. സിഗ്നൽ തകരാർ മൂലം നിർത്തിയിട്ടിരിക്കുകയായിരുന്ന അവധ്- അസം എക്സ്പ്രസിന്റെ മുൻഭാഗത്ത് കൊണ്ടിടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. കൂട്ടിയിടിയുടെ ശക്തിയിൽ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ സമീപപ്രദേശങ്ങളിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഫിറോസാബാദ് ദുരന്തം
1995 ഓഗസ്റ്റ് 20നായിരുന്നു ട്രെയിൻ അപകടമുണ്ടായത്. ഡൽഹിയിലേക്ക് പോകുകയായിരുന്നു പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം പശുവിനെ തട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന കാളിന്ദി എക്സ്പ്രസിന്റെ പിന്നിൽ ചെന്നിടിച്ചായിരുന്നു അപകടം. ഇതേ ട്രാക്കിലൂടെ ഓടാൻ പുരുഷോത്തം എക്സ്പ്രസിന് അനുമതി നൽകിയത് മൂലം 358 പേരാണ് അപകടത്തിൽ മരിച്ചത്.
ബിഹാർ ട്രെയിൻ ദുരന്തം
ബിഹാറിലെ സഹർസ ജില്ലയിലെ ബഗ്മതി പുഴയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 500 മുതൽ 800 വരെ ആളുകൾക്ക് ജീവൻ നഷ്ടമായതായി കണക്കാക്കുന്നത്. ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കവും ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാണിച്ചിരുന്നു.
ധനുഷ്കോടിയിലെ ട്രെയിൻ അപകടം
ധനുഷ്കോടിയെന്ന പ്രദേശത്തെ അപ്പാടെ വിഴുങ്ങിയ 1964ലെ ചുഴലിക്കാറ്റിൽ പാമ്പൻ- ധനുഷ്‌കോടി പാസഞ്ചർ ട്രെയിനും അപകടത്തിൽ പെട്ടിരുന്നു. ട്രെയിനിൽ ആകെയുണ്ടായിരുന്ന 150 പേരും അപകടത്തിൽ കൊല്ലപ്പെട്ടു. ഡിസംബർ മൂന്നിനായിരുന്നു സംഭവമുണ്ടായത്.
കടലുണ്ടി ട്രെയിൻ അപകടം
2001 ജൂൺ 22 നായിരുന്നു 52 പേരുടെ മരണത്തിന് ഇടയാക്കിയ കടലുണ്ടി ട്രെയിൻ അപകടം നടന്നത്. പെരുമൺ ദുരന്തത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്.
6602-ാം നമ്പർ മംഗളൂരു- ചെന്നൈ എക്‌സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽ നിന്ന് പാളം തെറ്റി പുഴയിലേക്ക് പതിച്ചായിരുന്നു അപകടം. കനത്ത മഴയുള്ള ദിവസം വൈകിട്ട് 5.10 ന് മൂന്ന് ബോഗികൾ പുഴയിലേക്ക് മറിഞ്ഞു. ഇവയിൽ രണ്ടെണ്ണം പാലത്തിനും പുഴയ്ക്കുമിടയിൽ തൂങ്ങിനിന്നു.