ഡല്‍ഹി നിയമസഭാ സെക്രട്ടറിയെ പുറത്താക്കി ആഭ്യന്തര മന്ത്രാലയം; നടപടി മേല്പാലം നിര്‍മാണ ക്രമക്കേട് കേസില്‍
ഡല്‍ഹി സര്‍ക്കാരിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി നിയമസഭാ സെക്രട്ടറിയെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. റാണി ഝാന്‍സി ഫ്‌ളൈഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് നിയമസഭാ സെക്രട്ടറി രാജ് കുമാറിനെതിരായ നടപടി. രാജ് കുമാര്‍ ലാൻഡ് അക്വിസിഷന്‍ കലക്ടറായിരിക്കെയായിരുന്നു പദ്ധതി നടപ്പാക്കിയത്.
എന്നാല്‍, പഴയ കേസില്‍ ആഭ്യന്തര മന്ത്രാലയം നടപടി എടുക്കും മുന്‍പ് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് രാജ് കുമാര്‍ പ്രതികരിച്ചു. പഴയ ഒരു ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചു. എന്നാല്‍ അതില്‍ വിശദീകരണം നല്‍കാന്‍ അവസരം ലഭിച്ചില്ല. ഇപ്പോഴത്തെ നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ഡല്‍ഹി ആന്‍ഡമാന്‍ നിക്കബാര്‍ ദ്വീപ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍.
724 കോടി രൂപ ചെലവില്‍ നിര്‍മിച്ച വടക്കന്‍ ഡല്‍ഹിയിലെ 1.8 കിലോമീറ്റര്‍ ദൂരമുള്ള റാണി ഝാന്‍സി മേല്‍പ്പാലം 2018 ലാണ് പൊതു ഉപയോഗത്തിനായി തുറന്നത്. അഴിമതിയാരോപണങ്ങളും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണം നിർമാണം 20 വര്‍ഷത്തോളം വൈകി. പാലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാന്‍ 2022 നവംബറില്‍ ലോക്‌പാല്‍ ബെഞ്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി (എന്‍സിസിഎസ്എ) 2023 സെപ്റ്റംബറില്‍ ഡല്‍ഹി നിയമസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി നേരിടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാറിനെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് നേരത്തെ പുറത്താക്കിയിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന 2007-ലെ കേസും പുറത്താക്കലിന് കാരണമായി വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് സ്പെഷ്യല്‍ സെക്രട്ടറി ഏപ്രില്‍ 11 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് വൈഭവിനെ നിയമിച്ചിരിക്കുന്നതെന്നും പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു. നിയമനത്തില്‍ ചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടില്ല. അതിനാല്‍, ഇത്തരം നിയമനങ്ങള്‍ അസാധുവാണെന്നും ഉത്തരവില്‍ പറയുന്നു. 2011ല്‍ കെജ്രിവാള്‍ ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്മെന്റ് ആരംഭിച്ചതുമുതല്‍ അദ്ദേഹത്തിന് ഒപ്പമുള്ളയാണ് വൈഭവ്.
ഇതിനുപിന്നാലെ ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനുമെതിരെ ഉത്തരാഖണ്ഡിലെ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിയില്‍ കേസെടുത്തു. അതിക്രമിച്ചു കയറല്‍, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും എസ് സി - എസ് ടി പീഡന നിരോധന നിയമ പ്രകാരവുമാണ് കേസ്.
ഉത്തരാഖണ്ഡിലെ അല്‍മോറ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് രണ്ടിനാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ വൈവിവിജെ രാജശേഖര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി വിജിലന്‍സില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ ഓഫീസില്‍ അതിക്രമം കാട്ടിയെന്നാണ് ആക്ഷേപം.