ശ്രവണ, കാഴ്ച വൈകല്യമുള്ളവർക്കും സിനിമ ആസ്വദിക്കണം; മാർഗ നിർദേശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി

ശ്രവണ, കാഴ്ച വൈകല്യമുള്ളവർക്കും സിനിമ ആസ്വദിക്കണം; മാർഗ നിർദേശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി

സിനിമാ നിർമാതാക്കൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, ടെലിവിഷൻ ചാനലുകൾ എന്നിവരുമായി യോഗം ചേർന്ന് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശം

കാഴ്ച, കേൾവി പരിമിതിയുള്ളവർക്കും സിനിമ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ മാർഗനിർദേശങ്ങളുണ്ടാക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. സിനിമാ നിർമാതാക്കൾ, ഓവർ ദ ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകൾ, ടെലിവിഷൻ ചാനലുകൾ എന്നിവരുമായി യോഗം ചേർന്ന് തീരുമാനമെടുക്കാൻ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തോട് നിർദേശിച്ചു. കരട് മാർഗരേഖ കോടതിയിൽ സമർപ്പിക്കാനും ജസ്റ്റിസ് പ്രതിഭ എം സിങ് ആവശ്യപ്പെട്ടു.

വികലാംഗരുടെ അവകാശ (ആർപിഡബ്ല്യുഡി) നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ അധികൃതരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരും നിയമവിദ്യാർഥികളും ശ്രവണ, കാഴ്ച വൈകല്യമുള്ളവരും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് വീണ്ടും സെപ്റ്റംബർ 26ന് പരിഗണിക്കും.

ജനുവരിയിൽ നടന്ന അവസാന വാദത്തിൽ, ഷാരൂഖ് ഖാൻ നായകനായ പഠാൻ എന്ന ചിത്രത്തിന് സബ്‌ടൈറ്റിലുകളും ഓഡിയോ വ്യാഖ്യാനിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിച്ചതായും പഠാന്റെ സംപ്രേഷണം ആമസോൺ പ്രൈമിൽ ആരംഭിച്ചതായും വാദം കേൾക്കവെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ഹൈക്കോടതി നടപടികൾക്കും ഒരു വ്യാഖ്യാതാവ്‌ ഉണ്ടായിരിക്കുന്നത് പരിഗണിക്കണമെന്ന് വാദം കേൾക്കവെ രജിസ്ട്രാർ ജനറലിനോട് കോടതി

തീയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യുന്ന എല്ലാ സിനിമകൾക്കും നടപ്പിലാക്കാൻ കഴിയുന്ന വിവിധ മാറ്റങ്ങളെക്കുറിച്ച് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ ബജാജ് നിർദേശിച്ചു. ഇവ പരിഗണിച്ച ശേഷമാണ് ആർപിഡബ്ല്യുഡി നിയമത്തിലെ വ്യവസ്ഥകൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

തുടർന്ന് സിനിമാ പ്രവർത്തകരുമായി യോ​ഗം ചേരാൻ കോടതി നിർദേശിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന ശ്രവണ വൈകല്യമുള്ള ആളുകൾക്ക് വേണ്ടി ഒരു ആംഗ്യ ഭാഷാ വ്യാഖ്യാതാവിനെ കൂടി ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി നടപടികൾക്കും ഒരു വ്യാഖ്യാതാവ്‌ ഉണ്ടായിരിക്കുന്നത് പരിഗണിക്കണമെന്ന് വാദം കേൾക്കവെ രജിസ്ട്രാർ ജനറലിനോട് കോടതി പറഞ്ഞു.

logo
The Fourth
www.thefourthnews.in