വാക്കേറ്റം, ബഹളം; ഡൽഹി മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസപ്പെട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി

വാക്കേറ്റം, ബഹളം; ഡൽഹി മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസപ്പെട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി

മേയർ തിര‍ഞ്ഞെടുപ്പിന് വേണ്ടി ചേർന്ന ആദ്യ രണ്ട് യോഗങ്ങളും എഎപി–ബിജെപി കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു

എഎപി-ബിജെപി വാക്കേറ്റത്തെ തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു. ലഫ്. ഗവർണർ നാമനിർദേശം ​ചെയ്ത 10 പേരുടെ വോട്ട് സംബന്ധിച്ച തർക്കമാണ് ഇത്തവണയും തിരഞ്ഞെടുപ്പ് തടസപ്പെടുത്തിയത്. മൂന്നാം തവണയാണ് തിരഞ്ഞെടുപ്പ് തടസപ്പെടുന്നത്. മേയർ തിര‍ഞ്ഞെടുപ്പിന് വേണ്ടി ചേർന്ന ആദ്യ രണ്ട് യോഗങ്ങളും എഎപി–ബിജെപി കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം നോമിനേറ്റഡ് അംഗങ്ങൾക്കോ ആൾഡർമാർക്കോ ഹൗസ് മീറ്റിങുകളിൽ വോട്ട് ചെയ്യാൻ കഴിയില്ല.

ഗവർണർ നോമിനേറ്റ് ചെയ്ത കൗൺസില‍ർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചതിനെ തുട‍ർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കോർപ്പറേഷൻ യോ​ഗം നിർത്തിവച്ചു. 10 ദിവസത്തിനുള്ളിൽ ​മേയർ തിരഞ്ഞെടുപ്പ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി അറിയിച്ചു.

കോർപറേഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ ഡൽഹിയിൽ മേയറെ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. രാവിലെ 11:30 ഓടെ മുനിസിപ്പൽ ഹൗസ് സമ്മേളിച്ചതിന് തൊട്ടുപിന്നാലെ, മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിധ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആൽഡർമാൻമാരെ വോട്ടുചെയ്യാൻ അനുവദിക്കുമെന്ന് പ്രിസൈഡിങ് ഓഫീസർ സത്യ ശർമ അറിയിച്ചു. ഇത് എഎപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടയാക്കി. മുതിർന്ന അംഗങ്ങളുടെ വോട്ടവകാശത്തെ എഎപി ശക്തമായി എതിർത്തു. മുതിര്‍ന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതാവ് മുകേഷ് ഗോയല്‍ പറഞ്ഞു. ഇതോടെ എഎപിക്കെതിരെ ബിജെപി നേതാക്കള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. 

വാക്കേറ്റം, ബഹളം; ഡൽഹി മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസപ്പെട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി
15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി) ആക്ട്, 1957 അനുസരിച്ച്, മേയറും ഡെപ്യൂട്ടി മേയറും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ സഭയിൽ തന്നെ തിരഞ്ഞെടുക്കപ്പെടണം. എന്നാൽ, മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിട്ട് രണ്ട് മാസമായിട്ടും ഡൽഹി മേയറെ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. ജനുവരി 6, 24 തീയതികളിൽ കൗൺസിൽ യോഗം ചേർന്നുവെങ്കിലും എഎപി, ബിജെപി അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ മുങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in