ഗുജറാത്ത് തീരത്തിന് സമീപം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; തീ പിടിച്ചു, ചരക്ക് കപ്പലില്‍ 20 ഇന്ത്യക്കാരും

ഗുജറാത്ത് തീരത്തിന് സമീപം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; തീ പിടിച്ചു, ചരക്ക് കപ്പലില്‍ 20 ഇന്ത്യക്കാരും

നേവിയുടെ ഐസിജിഎസ് വിക്രം യുദ്ധക്കപ്പല്‍ എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് പുറപ്പെട്ടു

അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിയില്‍ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട ലൈബീരിയന്‍ പതാക ഘടിപ്പിച്ച എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. കപ്പലില്‍ 20 ഇന്ത്യന്‍ നാവികരുണ്ട്. ഇന്ത്യയിലെ മംഗളൂരു തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പല്‍ നീങ്ങിയിരുന്നത്. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ, നേവിയുടെ ഐസിജിഎസ് വിക്രം യുദ്ധക്കപ്പല്‍ എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് പുറപ്പെട്ടു.

കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത് എന്ന് വെസ്സല്‍ ഫൈന്റര്‍ വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഡ്രോണ്‍ ആക്രമണം നടന്ന സമയത്ത് കപ്പലിന്റെ സ്ഥാനം.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഗുജറാത്ത് തീരത്തിന് സമീപം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; തീ പിടിച്ചു, ചരക്ക് കപ്പലില്‍ 20 ഇന്ത്യക്കാരും
ഗുജറാത്തില്‍ ഇനി മദ്യം ലഭിക്കും; സര്‍ക്കാരിന്റെ 'ഗിഫ്റ്റ്' ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിക്കായി

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു.

മെഡിറ്ററേനിയന്‍ കടലിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in