അപൂര്‍വ രോഗങ്ങളുടെ  മരുന്നിനുള്ള
കസ്റ്റംസ് തീരുവ ഒഴിവാക്കി

അപൂര്‍വ രോഗങ്ങളുടെ മരുന്നിനുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച അപൂർവ രോഗങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നവയുടെ മരുന്നുകള്‍ക്കാകും തീരുവ ഇളവ്

അപൂര്‍വരോഗം ബാധിച്ചവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവുണ്ടാകും. ഏപ്രില്‍ ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

എസ്എംഎ ഉള്‍പ്പെടെയുള്ള ഏതാനും മരുന്നുകള്‍ക്ക് നേരത്തെ നികുതി പ്രഖ്യാപിച്ചിരുന്നു

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച അപൂർവ രോഗങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നവയുടെ മരുന്നുകള്‍ക്കാകും തീരുവ ഇളവ് ലഭിക്കുക. സ്പൈനല്‍ മസ്കുലര്‍ അട്രോഫി ഉള്‍പ്പെടെയുള്ള ഏതാനും മരുന്നുകള്‍ക്ക് നേരത്തെ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കാന്‍സര്‍ ചികിത്സക്കുളള പെംബ്രോലിസുമാബിന്റെ തീരുവയിലും ഇളവുണ്ട്.

അപൂര്‍വ രോഗങ്ങളുടെ  മരുന്നിനുള്ള
കസ്റ്റംസ് തീരുവ ഒഴിവാക്കി
എസ്എംഎ രോഗികള്‍ക്ക് ആശ്വാസം; സർക്കാർ മേഖലയില്‍ പുതിയ സംവിധാനം, ശസ്ത്രക്രിയ സൗജന്യം

രോഗബാധിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാകും ഇളവ് ലഭിക്കുക. നിലവില്‍ അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് 10 ശതമാനം കസ്റ്റംസ് തീരുവയാണ് ഈടാക്കി വന്നിരുന്നത്.

ഇത്തരം രോഗബാധിതരായ 10 കിലോ ഭാരമുള്ള കുട്ടിക്ക് ഒരു വര്‍ഷം ചികിത്സയ്ക്ക് വേണ്ടിവരുന്നത് 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ്. പ്രായവും തൂക്കവും കൂടുന്നതിനനുസരിച്ച് ചികിത്സാച്ചെലവ് വര്‍ധിക്കും.

കഴിഞ്ഞ ദിവസം അപൂര്‍വ കാന്‍സര്‍ രോഗം സ്ഥിരീകരിച്ച അഞ്ചുവയസുകാരിയുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്ത മരുന്നിന് ജിഎസ്ടി ഇനത്തിലുള്ള ഏഴ് ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ശശി തരൂര്‍ എംപിയുടെ ഇടപെടലിലൂടെയായിരുന്നു ഇത്. 65 ലക്ഷം രൂപ വിലയുള്ള മരുന്നാണ് കുഞ്ഞിന്റെ ഇമ്മ്യൂണോ തെറാപ്പിക്കായി കുത്തിവയ്ക്കേണ്ടിയിരുന്നത്. മരുന്നിനായി കടം വാങ്ങിയും ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് കുടുംബം പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് മരുന്ന് തടഞ്ഞുവച്ചു. 10 ദിവസം കഴിഞ്ഞും നടപടി ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ശശി തരൂരിന്റെ ഇടപെടല്‍ വഴി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ജിഎസ്ടി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.

അപൂര്‍വ രോഗം ബാധിച്ചവരുടെ എണ്ണം കേരളത്തിലടക്കം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം.

എസ്എംഎ അടക്കമുള്ള അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം കേരളത്തിലടക്കം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. എസ്എംഎ ബാധിതരായ കുട്ടികളുടെ മരുന്നിന് കോടികളാണു വേണ്ടിവരുന്നത്. നാട്ടുകാരും സാമൂഹ്യപ്രവർത്തകരും ചേർന്ന് വ്യാപകമായി പിരിവെടുത്താണ് ഇത്തരം മിക്ക കേസുകളിലും തുക കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ അപൂർവ മരുന്നുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് നിരവധിപേര്‍ക്ക് ആശ്വാസമാകും.

logo
The Fourth
www.thefourthnews.in