തേജസ്വി യാദവ്
തേജസ്വി യാദവ്

ഡല്‍ഹിയിലെ ബംഗ്ലാവിന് വില 150 കോടി, വാങ്ങിയത് വെറും നാല് ലക്ഷത്തിന് ; തേജസ്വി യാദവിനെതിരെ ഇ ഡി

ജോലിക്കായി ഭൂമി കോഴയിലൂടെ ലാലു കുടുംബം സ്വന്തമാക്കിയ ഭൂമിയുടെ ഇപ്പോഴത്തെ വിപണി വില 200 കോടി വരുമെന്ന് ഇ ഡി

ജോലിക്കായി ഭൂമി കോഴക്കേസില്‍ ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും പ്രതിരോധത്തിലാക്കാന്‍ ഇ ഡി നീക്കം. ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുള്‍പ്പെടെ ലാലുവിന്‌റെ മക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ഇ ഡി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായി ഇവരുമായി ബന്ധമുള്ള 24 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന്‌റെ ഭാഗമായ കണ്ടെത്തലുകള്‍ തേജസ്വി യാദവിനെതിരായ ശക്തമായ തെളിവുകളാണെന്നാണ് ഇ ഡി വാദം.

തേജസ്വി യാദവ്
ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാ​ദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു

തേജസ്വി യാദവിന്‌റെ ഡല്‍ഹിയിലെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയാണ് ഇതില്‍ നിര്‍ണായകം. ഡല്‍ഹിയിലെ സമ്പന്നരുടെ മേഖലയായ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ബംഗ്ലാവിന് 150 കോടിയാണ് വിപണി വില ഇ ഡി കണക്കാക്കുന്നത്. ഇത് വെറും നാല് ലക്ഷം രൂപയ്ക്കാണ് തേജസ്വി സ്വന്തമാക്കിയതെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചെന്ന് ഇ ഡി അകാശപ്പെടുന്നു. തേജസ്വി യാദവിന്‌റെ കമ്പനിയായ എ ബി എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‌റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡല്‍ഹിയിലെ ഈ ഇടപാടിലും മുംബൈയിലെ ചില ഇടപാടുകളിലും കള്ളപ്പണം മറിഞ്ഞതായി ഇ ഡി സംശയിക്കുന്നു. എ ബി എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‌റെ പേരിലാണ് ഡല്‍ഹിയിലെ ബംഗ്ലാവെങ്കിലും തേജസ്വി യാദവ് താമസത്തിനായാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഇ ഡി പറയുന്നു.

തേജസ്വി യാദവ്
ജോലിക്കായി ഭൂമി കോഴ; എന്താണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെയുള്ള കേസ്?

റെയ്ഡില്‍ ഒരു കോടി മൂല്യം വരുന്ന വിദേശ കറന്‍സി, 540 ഗ്രാം സ്വര്‍ണ ബിസ്‌കറ്റ്, ഒന്നരക്കിലോ സ്വര്‍ണാഭരണം തുടങ്ങിയവയെല്ലാം കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇ ഡി പിടിച്ചെടുത്തിരുന്നു. നിരവധി സുപ്രധാന രേഖകളും കണ്ടെടുത്തതായാണ് വിവരം. ഇതില്‍ ലാലു കുടുംബത്തിന്‌റെ ബിനാമിമാരുടെ വിശദാംശങ്ങളുള്‍പ്പെടെയുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. 600 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍, 350 കോടിയുടെ ഇടപാടുകള്‍, 250 കോടിയുടെ ബിനാമി ഇടപാടുകള്‍ എന്നിവയുടെ രേഖകളാണ് കണ്ടെടുത്തതെന്നാണ് സൂചന.

തേജസ്വി യാദവ്
റെയില്‍വേ ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് സിബിഐ

പാട്‌നയടക്കമുള്ള നഗരങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ നിയമാനുസൃതമല്ലാതെ ലാലു കുടുംബം സ്വന്തമാക്കിയെന്നും ഇ ഡി കണ്ടെത്തലുണ്ട്. ഇതെല്ലാം ജോലിക്കായി ഭൂമി കോഴക്കേസുമായി ബന്ധപ്പെട്ടാണെന്നാണ് നിഗമനം. ഇത്തരത്തില്‍ സ്വന്തമാക്കിയെന്ന് കരുതുന്ന ഭൂമിയുടെ നിലവിലെ വിപണി വില ഏകദേശം 200 കോടി വരുമെന്നാണ് കണക്കാക്കുന്നത്. ഉദ്യോഗാര്‍ഥികളില്‍ നിന്ന് 7.5 ലക്ഷത്തിന് സ്വന്തമാക്കിയ ഭൂമി ആര്‍ജെഡി എംഎല്‍എ അബു ദോജാനയ്ക്ക് റാബ്രി ദേവി 3.5 കോടി രൂപയ്ക്ക് വിറ്റതായും ഇ ഡി പറയുന്നു. ഒത്തുകളി ഡീല്‍ എന്നാണ് ഇ ഡി ഇതിനെ വിശേഷിപ്പിക്കുന്നത്.

അതിനിടെ ജോലിക്കായി ഭൂമി കോഴക്കേസില്‍ സിബിഐയും നടപടികള്‍ വേഗത്തിലാക്കുകയാണ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തേജസ്വി യാദവിന് സിബിഐ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം എത്തിയില്ല. ഫെബ്രുവരി നാലിനും സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തേജസ്വിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in