ബെംഗളൂരുവില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് ഗുരുതര പരുക്ക്; പൊട്ടിത്തെറിയുണ്ടായത് രാമേശ്വരം കഫെയില്‍

ബെംഗളൂരുവില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് ഗുരുതര പരുക്ക്; പൊട്ടിത്തെറിയുണ്ടായത് രാമേശ്വരം കഫെയില്‍

ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം

ബെംഗളൂരുവിലെ കഫെയില്‍ സ്‌ഫോടനം. അഞ്ചു പേര്‍ക്ക് പരുക്ക്. ഇതിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ രാമേശ്വരം കഫെയിലാണ് സ്‌ഫോടനം. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരുക്ക്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തില്‍ ബാഗില്‍ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയില്‍ ജോലിക്കാരായ മൂന്നു പേര്‍ക്കും ആഹാരം കഴിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ക്കും സ്ഫോടനത്തില്‍ പരുക്കേറ്റു. കഫെയില്‍ വാഷ്‌റൂമിനു സമീപത്തു നിന്നായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. കഫെയുടെ അടുക്കളയില്‍ ജോലി ചെയ്യുന്നവരാണ് പരുക്കേറ്റ ജീവനക്കാര്‍ .

സമൂഹ മാധ്യമങ്ങളില്‍ വൈറലായ കഫേയാണ് തമിഴ് ശൈലിയിലുള്ള ഭക്ഷണങ്ങള്‍ വിളമ്പുന്ന രാമേശ്വരം കഫെ.എപ്പോഴും തിരക്കനുഭവപ്പെടുന്ന കഫെകളില്‍ ഒന്നാണിത്. ബെംഗളൂരുവിലെ പ്രധാന ഐടി കോറിഡോറുകളില്‍ ഒന്നാണ്കഫേ സ്ഥിതി ചെയ്യുന്നത്.

സ്‌ഫോടനത്തിനു കാരണമായ വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിക്കുകയാണ്.എച്ച്എഎല്‍ പോലീസ് എത്തി പരിശോധന തുടങ്ങി. കഫേ താത്കാലികമായി അടച്ചിട്ടു.

ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് രാമേശ്വരന്‍ കഫെ ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഫേയിലെ പാചക വാതക കണക്ഷന്‍ ഗെയിലിന്റേതാണ്. പാചക വാതക സിലിണ്ടറൊന്നും കഫെയില്‍ സൂക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു .

കഫെയിലെ മുഴുവന്‍ നിരീക്ഷണ കാമറ ദൃശ്യങ്ങളും ഉടമകള്‍ പോലീസിന് നല്‍കി. സ്‌ഫോടനത്തിന് മുന്‍പ് നടന്ന സംഭവങ്ങളെല്ലാം ഇതില്‍ നിന്നും വിശകലനം ചെയ്യുകയാണ് പോലീസ്. കഫെക്ക് നേരെ പ്രതികാര ബുദ്ധിയോടെ നീങ്ങുകയായിരുന്നോ എന്ന സംശയം പോലീസിനുണ്ട്

അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലം ബോംബ് സ്‌ക്വാഡ് പരിശോധിച് സാമ്പിളുകള്‍ ശേഖരിച്ചു മടങ്ങി. എന്‍ ഐ എ സംഘം വൈകാതെ സംഭവസ്ഥലത്ത് എത്തുമെന്നാണ് സൂചന. സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ നിന്നും പോലീസ് മൊഴി എടുത്തു.നാലു പേരാണ് ഗുരുതരപരിക്കുകളോടെ ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്

സ്‌ഫോടനം ആസൂത്രിതമാണെന്നും ഈ ഘട്ടത്തില്‍ ഒന്നും പറയാനാകില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച സാമ്പിളുകള്‍ വിവിധ അന്വേഷണ സംഘങ്ങള്‍ പരിശോധിക്കുകയാണ്. ബോംബ് നിര്‍മാണ സാമഗ്രികളും ബാറ്ററിയും ലഭിച്ചെന്നത് കിംവദന്തി മാത്രമാണെന്നും പരിശോധന ഫലങ്ങള്‍ വരട്ടെയും അദ്ദേഹം പറഞ്ഞു. ഒമ്പത് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായാണ് ലഭിച്ച വിവരമെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in