വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയും സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധനയും - കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ത് ?

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയും സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധനയും - കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ത് ?

സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച് രൂപയുടെ മൂല്യത്തിലെ ഇടിവ് തടയലാണ് ലക്ഷ്യം

വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (Foreign Contribution Regulation Act -FCRA) സുപ്രധാന ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശത്തെ ബന്ധുക്കളില്‍ നിന്ന് ഇനി 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വീകരിക്കാം. 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് അയയ്ക്കുന്ന തുകയെങ്കില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയാൽ മതി. ഇതിനുള്ള സമയപരിധി മൂന്ന് മാസമായി ഉയര്‍ത്തി. പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം വിദേശത്തെ ബന്ധുക്കളില്‍ നിന്ന് സ്വീകരിച്ചാല്‍ 30 ദിവസത്തിനകം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നായിരുന്നു ഇതുവരെ FCRA പ്രകാരമുള്ള മാനദണ്ഡം. 2011ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടം ആറും ഒന്‍പതുമാണ് ഭേദഗതി ചെയ്തത്. വിദേശഫണ്ട് സ്വീകരിക്കുന്നതിന് സംഘടനകളോ വ്യക്തികളോ ആരംഭിക്കുന്ന അക്കൗണ്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സമയപരിധിയും നീട്ടി. 30 ദിവസത്തില്‍ നിന്ന് 45 ദിവസമായാണ് സമയപരിധി ഉയര്‍ത്തിയത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ 5 ശതമാനത്തിന്റെ വര്‍ധന കൊണ്ടുവന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം വിദേശ സംഭാവനാ നിയന്ത്രണ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

Q

കേന്ദ്ര നീക്കത്തിന് പിന്നിലെന്ത്?

തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി സുപ്രധാനമായ രണ്ട് തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്നതാണ് രണ്ട് നടപടികളുടേയും അടിസ്ഥാന ലക്ഷ്യം. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കാവുന്ന തുക ഒരു ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ധിപ്പിക്കുമ്പോള്‍ ഇന്ത്യയിലേക്ക് പണമൊഴുകുന്ന സാഹചര്യമുണ്ടാകും. വിദേശനാണ്യ കരുതല്‍ ശേഖരത്തിലും കറന്‍സി മൂല്യത്തിലും സ്ഥിരത നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.ഇതിന് സമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയിലെ വര്‍ധനയും. 5 ശതമാനം തീരുവ വര്‍ധിക്കുന്നതോടെ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ കുറവിനും ഇതിലൂടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധനയ്ക്കും കാരണമാകും. സമ്പദ് വ്യവസ്ഥയ്ക്കകത്ത് പണം ആവശ്യത്തിന് ലഭ്യമാക്കാനും പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തകര്‍ന്നടിയുന്ന രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ സ്ഥിരത നിലനിര്‍ത്താനും ഈ നടപടികള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണ്യമായി വര്‍ധിച്ച വ്യാപാരക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.

വ്യാപാര കമ്മിയും വിദേശനാണ്യ കരുതല്‍ ശേഖരവും

ഈ സാമ്പത്തിക വര്‍ഷം ഏപ്രിലില്‍ വ്യാപാര കമ്മി 20.1 ബില്യണും മെയ് മാസത്തില്‍ അത് 24.6 ബില്യണുമാണ്. അതായത് രണ്ടുമാസത്തെ വ്യാപാര കമ്മി 44.7 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലിത് 21.8 ബില്യണ്‍ ഡോളറായിരുന്നു. പെട്രോളിയം ഇറക്കുമതിയും സ്വര്‍ണ ഇറക്കുമതിയുമാണ് വ്യപാര കമ്മിയെ സ്വാധീനിച്ചത്. മെയ് മാസത്തില്‍ സ്വര്‍ണ ഇറക്കുമതി ആറ് ബില്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അത് 670 മില്യണ്‍ ഡോളറായിരുന്നു.തീരുവ വര്‍ധിപ്പിക്കുന്നതിലൂടെ സ്വര്‍ണ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വിദേശനാണ്യ കരുതല്‍ ശേഖരം ശക്തമാണെങ്കിലും ഇടിവുണ്ടാകുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. 2021ഒക്ടോബറിൽ വിദേശനാണ്യ കരുതല്‍ ശേഖരം 642 ബില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ എട്ട് മാസം പിന്നിടുമ്പോള്‍ 50 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തുന്നു. 593 ബില്യണ്‍ ഡോളറാണ് നിലവില്‍ വിദേശനാണ്യ കരുതല്‍ ശേഖരം.ഊഹവിപണിയില്‍ ഇതേ കാലയളവില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ രേഖപ്പെടുത്തിയത് 20 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് . അതോടെ 70 ബില്യണ്‍ ഡോളറിന്റെ ഇടിവെന്ന ആശങ്കാജനകമായ സാഹചര്യത്തെ കുറിച്ച് ധനകാര്യ വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in