'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

വാഷിങ് മെഷീന്‍ എന്ന വാക്ക് പ്രതിപക്ഷം കോടതിക്കെതിരെയാണോ ഉപയോഗിക്കുന്നതെന്ന് നിർമല

സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന് സൂചന നല്‍കി കേന്ദ്ര മന്ത്രി നിര്‍മല സിതാരാമന്‍. ഭരണത്തില്‍ വീണ്ടും വന്നാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ഇലക്ടറല്‍ ബോണ്ട് സംവിധാനം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

അതേസമയം ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കാന്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടിലെ ചില കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കപ്പെട്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ നടപ്പാക്കിയ ഇലക്ടറില്‍ ബോണ്ട് സംവിധാനത്തെ കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന സൂചനകള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളള്‍ക്ക് പണം എവിടെനിന്ന് വന്നു, ആര് നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞുവെന്നും വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

''ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനോ കൊണ്ടുവരുന്നതിനോ എന്ത് ചെയ്യണമെന്ന് ആലോചിക്കും. സുതാര്യത നിലനിര്‍ത്തും. കള്ളപ്പണം വരുന്നത് പൂര്‍ണമായും ഇല്ലാതാക്കും,'' നിര്‍മല പറഞ്ഞു.

'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ
ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണം, സംഭാവനകളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്ന് സുപ്രീംകോടതി

ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയത്. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്ന് പറഞ്ഞ കോടതി ഇലക്ടറല്‍ ബോണ്ട് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതി ആണെന്നുമായിരുന്നു കോടതി നിരീക്ഷണം.

'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്, കോണ്‍ഗ്രസിന് 3.2 ശതമാനം

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷം രാജ്യത്ത് തെക്ക്- വടക്ക് വിഭജനം നടത്തുകയാണെന്നും പ്രതിപക്ഷം അഴിമതിക്കാരാണെന്നും നിർമല ആരോപിച്ചു. 2024ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പ്രസക്തമാകും. പണപ്പെരുപ്പം സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണത്തിലാക്കി. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം 370 സീറ്റാണെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

ബിജെപിയിലേക്ക് കൂറുമാറി വന്ന രാഷ്ട്രീയ നേതാക്കളുടെ ക്രിമിനല്‍ കുറ്റങ്ങള്‍ ഇല്ലാതാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് നിര്‍മല പ്രതികരിച്ചു. ''ഇന്ന് പാര്‍ട്ടിയില്‍ വന്നാല്‍ നാളെ കേസ് അവസാനിപ്പിക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല. കേസെടുക്കേണ്ടത് കോടതി മുഖേനെയാണ്. കുറ്റക്കാര്‍ ബിജെപിയിലെത്തിയെന്ന് കരുതി കോടതി കേസ് ഇല്ലാതാക്കില്ല. അങ്ങനെയൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ വാഷിങ് മെഷീന്‍ എന്ന വാക്ക് ഇവര്‍ കോടതിക്കെതിരെയാണോ ഉപയോഗിക്കുന്നത്,''നിർമല ചോദിച്ചു.

logo
The Fourth
www.thefourthnews.in