പനി പടരുന്നു; ഇന്‍ഫ്ലുവന്‍സ വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഐസിഎംആര്‍

പനി പടരുന്നു; ഇന്‍ഫ്ലുവന്‍സ വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഐസിഎംആര്‍

പനിയോടൊപ്പം വിട്ട് മാറാത്ത ചുമയാണ് രോഗലക്ഷണം

രാജ്യത്ത് പകര്‍ച്ചപനി ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പനിയും ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന തീവ്രമായ ചുമയും ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തിയത്. കോവിഡിനോട് പൊരുതിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാപിക്കുന്ന പകര്‍ച്ചപനി ഇന്‍ഫ്ലുവന്‍സ എ എച്ച് 3 എന്‍ 2 എന്ന വൈറസിന്റെ ഉപവിഭാഗമായ ഇന്‍ഫ്ലുവന്‍സ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഡിസംബര്‍ 15 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്‍ഫ്ലുവന്‍സ എ എച്ച് 3 എന്‍ 2 കേസുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയതായാണ് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം രോഗ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എച്ച്3എന്‍2 കൂടുതല്‍ അപകടകാരിയാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറ്റ് ഉപവിഭാഗത്തേക്കാള്‍ എച്ച്3എന്‍2 കൂടുതല്‍ അപകടകാരിയാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പകര്‍ച്ചവ്യാധി കൂടുതല്‍ ആശുപത്രിവാസത്തിന് കാരണമാകുന്നു. കഴിഞ്ഞ രണ്ട് - മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഉടനീളം വൈറസ് വ്യാപിച്ചിരിക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.

പനിയോടൊപ്പം വിട്ട് മാറാത്ത ചുമയാണ് രോഗലക്ഷണം. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ എല്ലാം രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നതായി രോഗികള്‍ പറയുന്നു. ആസുഖം മാറാനും സമയമെടുക്കുന്നുണ്ട്. രോഗി സുഖം പ്രാപിച്ചതിന് ശേഷവും രോഗലക്ഷണങ്ങള്‍ വളരെക്കാലം നിലനില്‍ക്കും, - സിദ്ധ് ഹോസ്പിറ്റലിലെ ഡോക്ടര്‍ അനുരാഗ് മെഹ്റോത്ര പറയുന്നു. വൈറസിന്റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എന്‍2 വൈറസ് കൂടുതല്‍ ആശുപത്രിവാസത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

പനി പടരുന്നു; ഇന്‍ഫ്ലുവന്‍സ വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഐസിഎംആര്‍
കോവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ: മൂന്നര ദശലക്ഷം ജീവൻ രക്ഷിക്കാൻ ഇന്ത്യക്കായെന്ന് സ്റ്റാൻഡ്‌ഫോർഡ് സർവകലാശാല റിപ്പോർട്ട്

എന്നാല്‍, പുതിയ പകര്‍ച്ചപനി ജീവന് ഭീഷണിയല്ലെന്നാണ് ക്ലിനിക്കല്‍ ട്രയല്‍ സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ അനിത രമേഷ് പറയുന്നത്. ചില ലക്ഷണങ്ങള്‍ കോവിഡിന് സമാനമാണെന്നും ഡോക്ടര്‍ പറയുന്നു. ചുമ, ജലദോഷം,ചര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ വര്‍ധിക്കുമ്പോള്‍ വിദഗ്ദ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്‌സ് ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിര്‍ദേശിച്ചു. രോഗലക്ഷങ്ങള്‍ക്ക് മാത്രം ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്ക് അസോസിയേഷന്‍ നിര്‍ദേശം നല്‍കി. കോവിഡ് സമയത്ത് അസിത്രോമൈസിന്‍, ഐവര്‍മെക്റ്റിന്‍ എന്നിവയുടെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് അണുബാധ ബാക്ടീരിയ കാരണമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കേണ്ടത് ആവശ്യമാണെന്നും ഐസിഎംആര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലും പനി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പനിയും ചുമയുമായി ശനിയാഴ്ച മാത്രം 8245 പേര്‍ ചികിത്സ തേടിയതായാണ് കണക്കുകള്‍. വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആയിരത്തിധികം പേരാണ് മൂന്ന് ജില്ലകളിലും ചികിത്സതേടിയത്.

logo
The Fourth
www.thefourthnews.in