ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന പേരിൽ തട്ടിപ്പ്; മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിൽ

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന പേരിൽ തട്ടിപ്പ്; മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിൽ

നാഗരാജു ബുദുമുരുവാണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്‌ഡിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റിൽ. രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുള്ള നാഗരാജു ബുദുമുരുവാണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫെന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.

ജഗൻമോഹന്‍ റെഡ്ഡിയുടെ പേര് പറഞ്ഞ് ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്‌പോണ്‍സര്‍ ചെയ്യണമെന്നായിരുന്നു ഇയാള്‍ കമ്പനി അധികൃതരോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നത്. പണം തട്ടാനായി വ്യാജ തിരിച്ചറിയല്‍ രേഖകളും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ വഴി അയച്ചു. സ്പോൺസർഷിപ്പ് ഏറ്റെടുത്ത കമ്പനി 12 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് കൈമാറി. പണം നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് കമ്പനി പോലീസില്‍ പരാതി നല്‍കിയത്.

വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഏഴര ലക്ഷത്തോളം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മൂന്നര കോടിയോളം രൂപ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

"പരാതി ലഭിച്ച ശേഷം ഞങ്ങളുടെ ടീം സ്പോണ്സർഷിപ്പായി നൽകിയ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അന്വേഷണം ചെന്നത്തിയത് നാഗരാജുവിലാണ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ സ്വന്തം നാട്ടിൽ നിന്ന് തന്നെയാണ് നാഗരാജുവിനെ അറസ്റ്റ് ചെയ്തത്"- ഡിസിപി (സൈബർ-ക്രൈം) ഡോ ബൽസിങ് രജ്പുത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വിശദമായ ചോദ്യം ചെയ്യലിനും പരിശോധനകൾക്കും ശേഷം ഏഴര ലക്ഷത്തോളം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മൂന്നര കോടിയോളം രൂപ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ക്രിക്കറ്റിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാൻ കഴിയാതെ വന്നതോടെ 2018ലാണ് താരം കരിയർ അവസാനിപ്പിച്ചത്. ഇതോടെ ആഡംബര ജീവിതത്തിന് പണം തികയാതായി. തുടർന്ന് സാമ്പത്തിക തട്ടിപ്പിലേക്ക് കടക്കുകയായിരുന്നുവെന്ന് സൈബർ ക്രൈം വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

2014 മുതൽ 2016 വരെ ഇയാൾ ആന്ധ്ര പ്രദേശ് രഞ്ജി ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെയും 2016 മുതൽ 2018 വരെ ഇന്ത്യ ബി ടീമിന്റെയും ഭാഗമായിരുന്നു.

logo
The Fourth
www.thefourthnews.in