തിഹാര്‍ ജയിലില്‍ കൊലപാതകം; ഗുണ്ടാ തലവനെ ആക്രമിച്ചത് എതിര്‍ സംഘാംഗങ്ങള്‍

തിഹാര്‍ ജയിലില്‍ കൊലപാതകം; ഗുണ്ടാ തലവനെ ആക്രമിച്ചത് എതിര്‍ സംഘാംഗങ്ങള്‍

കൊല്ലപ്പെട്ടത് ഡല്‍ഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ ടില്ലു താജ്പുരിയ

തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തി. ഡല്‍ഹി രോഹിണി കോടതി വെടിവെയ്പ്പ് കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ ടില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. തിഹാര്‍ മണ്ഡോളി ജയിലില്‍ വച്ചായിരുന്നു സംഭവം.

ടില്ലു താജ്പുരിയയുടെ എതിര്‍ സംഘാംഗവും ഷാര്‍പ്പ് ഷൂട്ടറുമായ യോഗേഷ് എന്ന തുണ്ട, ദീപത് ടീറ്റര്‍ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. കമ്പി വടികൊണ്ട് ടില്ലു താജ്പുരിയെ ഇരുവരും ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരുക്കേറ്റ താജ്പുരിയയെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടെ താജ്പുരിയയെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം താജ്പുരിയ അബോധാവസ്ഥയില്‍ ആയിരുന്നു എന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി നഗരത്തിലെ പ്രമുഖ ഗുണ്ടാ നേതാവായിരുന്നു ടില്ലു താജ്പുരിയ. താജ്പുരിയയുടെ പ്രധാന എതിര്‍ സംഘമായിരുന്നു ജിതേന്ദര്‍ ജോഗിയുടേത്. ഇയാളുടെ സംഘാംഗങ്ങളാണ് ജയിലില്‍ ആക്രമണം നടത്തിയത്. ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെയ്പിലായിരുന്നു ജിതേന്ദ്രര്‍ ജോഗി കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേരായിരുന്നു ഗുണ്ടാ നേതാവിന് എതിരെ 2021 സെപ്തംബര്‍ 24ന് ആക്രമണം നടത്തിയത്. സംഭവത്തിന്റെ പ്രധാന സുത്രധാരന്‍ ടില്ലു താജ്പുരിയ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

പത്തുവര്‍ഷത്തോളം ഡല്‍ഹിയില്‍ വിഹരിച്ച ഈ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ ഇരുപതില്‍ അധികം പേരാണ് നഗരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളടിക്കല്‍, കാര്‍ മോഷണം തുടങ്ങിയവയാണ് സംഘങ്ങള്‍ക്ക് എതിരായ പ്രധാന ആരോപണങ്ങള്‍.

logo
The Fourth
www.thefourthnews.in