55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്നു; ഗോ ഫസ്റ്റ് എയര്‍ലൈനിനോട് വിശദീകരണം തേടി ഡിജിസിഎ

55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്നു; ഗോ ഫസ്റ്റ് എയര്‍ലൈനിനോട് വിശദീകരണം തേടി ഡിജിസിഎ

രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ വിമാനക്കമ്പനിക്ക് നിര്‍ദേശം

ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നതില്‍ ഗോ ഫസ്റ്റ് എയര്‍ലെെനിനോട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ റിപ്പോര്‍ട്ട് തേടി. യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിലും ഏകോപനത്തിലും വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഒന്നിലധികം കാര്യങ്ങളില്‍ എയര്‍ലൈനിന്റെ ഭാഗത്ത് വീഴ്ചയുണ്ടായയെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

രണ്ടാഴ്ചക്കകം മറുപടി നല്‍കാനും ഗോ ഫസ്റ്റ് എയര്‍ലെെനിന് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്

നിരവധി യാത്രക്കാരാണ് കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയേയുമുള്‍പ്പെടെ ടാഗ് ചെയ്ത് ദുരനുഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഇടപെടല്‍. വിമാനക്കമ്പനിയുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി കൈക്കൊള്ളുമെന്നും ഡിജിസിഎ വ്യക്തമാക്കി

തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് ബെംഗ്ലൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നും ജി8 116 എന്ന വിമാനം 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ എത്തിച്ചത്. ഇതില്‍ ഒരു ബസിലുണ്ടായിരുന്ന യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്ക് ബോഡിങ് പാസുകള്‍ നല്‍കുകയും ലഗേജ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 10 മണിക്ക് പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് യാത്രക്കാര്‍ യാത്ര തിരിച്ചത്.

logo
The Fourth
www.thefourthnews.in