ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ വോട്ടെടുപ്പ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ വോട്ടെടുപ്പ്

വോട്ടെണ്ണൽ ഡിസംബർ എട്ടിന്

​ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കും. 4.9 കോടിയിലധികം വോട്ടർമാർ ഇത്തവണ പോളിം​ഗ് സ്റ്റേഷനുകളിലെത്തും. 4.6 ലക്ഷം കന്നി വോട്ടർമാരാണ് ഇത്തവണയുള്ളത്.

ഗ്രാമപ്രദേശങ്ങളിൽ 34,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വോട്ടിംഗ് സു​ഗമമാക്കുന്നതിനായി 1274 പോളിംഗ് സ്റ്റേഷനുകൾ പൂർണ്ണമായും സ്ത്രീകളും സുരക്ഷാ ജീവനക്കാരും നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുജറാത്തിൽ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ബഹുജന റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി സജീവമാണ്. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

135 പേരുടെ മരണത്തിനിടയാക്കിയ മോർബിയിലെ പാലം തകർന്നത് വൻ വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വരുന്നത്. ഇതോടെ, കാൽ നൂറ്റാണ്ടായി ഭരണത്തിലുള്ള ബിജെപി സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ 99 സീറ്റ് ബിജെപി നേടി അധികാരത്തിലെത്തിയപ്പോൾ ശക്തമായ പ്രകടനം കാഴ്ചവെച്ച് കോൺഗ്രസ് 77 സീറ്റ് നേടി. പിന്നീട് പലപ്പോഴായി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോയതും ഉപതിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ തോൽവിയും ബിജെപിയുടെ കക്ഷിനില 111ൽ എത്തിച്ചു. നിലവിൽ കോൺഗ്രസിന് 62 എംഎൽഎമാർ ആണുള്ളത്.

logo
The Fourth
www.thefourthnews.in