ഗ്യാന്‍വാപി സര്‍വെ; എട്ട് ആഴ്ചകൂടി സമയം ആവശ്യപ്പെട്ട് ആര്‍ക്കിയോളജി വകുപ്പ്‌

ഗ്യാന്‍വാപി സര്‍വെ; എട്ട് ആഴ്ചകൂടി സമയം ആവശ്യപ്പെട്ട് ആര്‍ക്കിയോളജി വകുപ്പ്‌

സര്‍വെ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് നേരത്തെ കോടതി അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുരാവസ്തു വകുപ്പ് സമയം നീട്ടിച്ചോദിച്ചത്

ഗ്യാന്‍വാപി സര്‍വെയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. സര്‍വെ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണാസി ഹൈക്കോടതിയെ സമീപിച്ചു. സര്‍വെ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് നേരത്തെ കോടതി അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുരാവസ്തു വകുപ്പ് സമയം നീട്ടിച്ചോദിച്ചിരിക്കുന്നത്.

''മാലിന്യങ്ങളും, ചെളിയും,നിര്‍മാണ സാമഗ്രികളും അടങ്ങുന്ന ധാരാളം അവശിഷ്ടങ്ങള്‍ മസ്ജിദിനകത്തും ഘടനയ്ക്ക് ചുറ്റുമായി ചിതറി കിടക്കുകയാണ്. കേടുപാടുകള്‍ വരുത്താതെ അവിടെ കുമിഞ്ഞുകിടക്കുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അവശിഷ്ടങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുന്നത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. ഇതിന് കൂടുതല്‍ സമയം വേണം''- ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ഗ്യാന്‍വാപിയിലെ വുദുഖാനയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കോടതിയില്‍ വിശ്വവേദന സനാതന്‍ സംഘ് സെക്രട്ടറി സൂരജ് സിങ് ഹര്‍ജി നല്‍കി. ഹര്‍ജി സെപ്റ്റംബര്‍ എട്ടിന് കോടതി പരിഗണിക്കും. വുദുഖാന നിലവില്‍ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വുദുഖാന സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.

logo
The Fourth
www.thefourthnews.in