'വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകർക്കുന്നു' - ജസ്റ്റിസ് ബി വി നാഗരത്നയുടെ ഭിന്ന വിധി

'വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകർക്കുന്നു' - ജസ്റ്റിസ് ബി വി നാഗരത്നയുടെ ഭിന്ന വിധി

വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യ പോലെ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന രാഷ്ട്രത്തിന് ചേരുന്നതല്ല - ജസ്റ്റിസ് ബി വി നാഗരത്ന

ജനപ്രതിനിധികളുടെ പ്രസംഗങ്ങളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നു. ഭരണഘടനയില്‍ പറയുന്ന നിയന്ത്രണങ്ങള്‍ മതിയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. മന്ത്രിസ്ഥാനത്തിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്.

വിധിയോട് യോജിക്കുമ്പോഴും വിദ്വേഷ പ്രസംഗങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ബി വി നാഗരത്ന ഉന്നയിച്ചത്.

'' വിദ്വേഷ പ്രസംഗങ്ങൾ നമ്മുടെ ഭരണഘടനയിൽ ചേർത്തിട്ടുള്ള അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ അടിച്ചമർത്തുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യ പോലെ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന രാഷ്ട്രത്തിന് ചേരുന്നതല്ല. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കണം, അത് പാലിക്കാന്‍ പൗരന്‍മാര്‍ക്ക് ബാധ്യതയുണ്ട് '' - ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണം ആവശ്യമില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയെ ജസ്റ്റിസ് ബി വി നാഗരത്‌ന അനുകൂലിച്ചു.

'വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ തകർക്കുന്നു' - ജസ്റ്റിസ് ബി വി നാഗരത്നയുടെ ഭിന്ന വിധി
ജനപ്രതിനിധികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ അധിക നിയന്ത്രണം ആവശ്യമില്ല; സുപ്രീംകോടതിയുടെ നിർണായക വിധി

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്റ് ശക്തമായ നിയമ നിർമാണം കൊണ്ടുവരണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ആവശ്യപ്പെട്ടു. ''ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് അവഹേളനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ അതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. മന്ത്രിമാർ നടത്തുന്ന ഇത്തരം പ്രസ്താവനകൾ സർക്കാർ തള്ളി പറയുന്നില്ലെങ്കിൽ അത് സർക്കാർ നിലപാടായി കണക്കാക്കപ്പെടും. രാഷ്‌ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്കായി പെരുമാറ്റ ചട്ടം കൊണ്ടുവരണം.'' - ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പൗരന്മാർക്ക് കോടതിയെ നേരിട്ട് സമീപിക്കാമെന്നും പ്രത്യേക വിധിയിൽ ജസ്റ്റിസ് ബി വി നാഗരത്ന പറയുന്നു. പൊതുപ്രവർത്തകരും പൊതുസമ്മതിയുള്ള വ്യക്തികളും സെലിബ്രിറ്റികളുമെല്ലാം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്ത്, സംസാരത്തില്‍ കൂടുതല്‍ ഉത്തരവാദിത്തവും സംയമനവും പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in