'കർണാടകയിലെ ഹിജാബ്‌ നിരോധനം ഉടൻ പിൻവലിക്കും'; വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സിദ്ധരാമയ്യ

'കർണാടകയിലെ ഹിജാബ്‌ നിരോധനം ഉടൻ പിൻവലിക്കും'; വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സിദ്ധരാമയ്യ

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാവ് നിരോധിച്ച മുൻ ബിജെപി സർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യ മന്ത്രി സിദ്ധരാമയ്യ അറിയിച്ചു

കർണാടകയിലെ ഹിജാബ് നിരോധനം പൂർണമായും നീക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാവ് നിരോധിച്ച മുൻ ബിജെപി സർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈസൂരുവിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

എന്ത് ധരിക്കണമെന്നും എന്ത് കഴിക്കണമെന്നുമൊക്കെ വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും അതിൽ ആർക്കും ഇടപെടാനാവില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു . "മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ധരിച്ചു എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് . ബിജെപി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഒക്കെ പേര് പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കുകയാണ് . നിങ്ങൾ എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ന് കൽപ്പിക്കാൻ ഞാൻ ആരാണ് ആർക്കും അതിനുള്ള അധികാരം ഇല്ല " കർണാടക മുഖ്യമന്ത്രി പറഞ്ഞു .

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പു സർക്കുലർ ഇറക്കിയതോടെയായിരുന്നു ഹിജാബ് വിവാദം ചൂട് പിടിച്ചത് . ഇതിനെതിരെ ഉഡുപ്പി പി യു കോളേജിലെ 12 വിദ്യാർഥികൾ പ്രതിഷേധിക്കുകയും ഇവരെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു . ഇതോടെ വിദ്യാർഥികൾ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി കർണാടക ഹൈ കോടതിയെ സമീപിക്കുകയും സർക്കാർ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു.

തുടർന്നു സുപ്രീം കോടതിയിൽ ഹർജി നൽകിയ വിദ്യാർഥിനികൾക്ക് വിശാല ബെഞ്ചിൽ നിന്ന് ഭിന്ന വിധിയാണ് ലഭിച്ചത്. ഹിജാബ്‌ ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതി വിധി. ഹിജാബ് നിരോധനം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കര്ശനമായി നടപ്പിലാക്കപ്പെട്ടതോടെ നിരവധി മുസ്ലിം വിദ്യാർത്ഥിനികൾ സ്കൂളിന്റെ പടിക്കു പുറത്തായി . ധനികരായ വിദ്യാർഥികൾ മത ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ചേക്കേറിയപ്പോൾ നിർധനരായ വിദ്യാർത്ഥിനികൾ പഠനം തന്നെ ഉപെക്ഷിക്കുന്ന സാഹചര്യമുണ്ടായി .

logo
The Fourth
www.thefourthnews.in