മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സമാന്തര സംവരണം: പരിഗണിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

അതേസമയം സംവരണം നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണെന്ന് അഡ്വക്കേറ്റ് ജനറൽ ആർ ഷണ്മുഖസുന്ദരം കോടതിയെ അറിയിച്ചു

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസത്തിലും പൊതുമേഖല ജോലികളിലുമടക്കം ഒരു ശതമാനം സമാന്തരസംവരണം ഏർപ്പെടുത്തുന്നത് പരിഗണിക്കണെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ സംവരണത്തിനായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ഗണേശൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് വി ഗംഗാപൂർവാല, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏറെ നാളുകളായി ട്രാൻസ്‌ജെൻഡർ വ്യക്തികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് സമാന്തര സംവരണം. ഇതിലൂടെ ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾക്ക് അവരവരുടെ സംവരണ വിഭാഗത്തിൽ തന്നെ പ്രത്യേക സംവരണം ലഭിക്കും.

മദ്രാസ് ഹൈക്കോടതി
സുചന മകനെകൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോലീസ്, ഗോവ കൊലപാതകക്കേസിൽ തെളിവെടുപ്പ് ഇന്ന്, കുഞ്ഞിന്റെ പിതാവിനെ ചോദ്യം ചെയ്യും

പൊതുവിഭാഗം, പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം എന്നിവയിൽ തന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പ്രത്യേക സംവരണം നേടാൻ സാധിക്കും. സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള സംവരണ നയം സങ്കീർണമാണെന്ന് ഹർജി സമർപ്പിച്ച വ്യക്തിയുടെ അഭിഭാഷകൻ ജയ്ന കോത്താരി വാദിച്ചു.

ഈ വാദത്തോട് യോജിപ്പ് അറിയിച്ചെങ്കിലും തമിഴ്‌നാട് സർക്കാർ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഓർമിപ്പിച്ചു. ട്രാൻസ് വ്യക്തികളിൽ സ്ത്രീയായി വ്യക്തിത്വം രേഖപ്പെടുത്തിയവർക്ക് സംസ്ഥാനത്ത് നിലവിൽ എല്ലാ ജാതിവിഭാഗങ്ങളിലും സ്ത്രീകൾക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

എന്നാൽ ട്രാൻസ്‌മെൻ വിഭാഗത്തിലോ മറ്റ് ജെൻഡറുകളോ ആയി വ്യക്തിത്വം രേഖപ്പെടുത്തിയവർക്ക് ഏറ്റവും പിന്നാക്കവിഭാഗത്തിന്റെയോ അല്ലെങ്കിൽ സ്വന്തം ജാതിയുടെയോ സംവരണമാണ് നിലവിൽ സംസ്ഥാനത്ത് ലഭിക്കുക. ഇതിലൂടെ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പ്രത്യേക സംവരണാനുകൂല്യം ലഭിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യവും ഹർജി സമർപ്പിച്ച ബാനു ഗണേഷൻ ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി
ലോക്സഭയിലേക്ക് മത്സരിക്കാൻ ആളില്ല; കർണാടകയിൽ മന്ത്രിമാർ കളത്തിലിറങ്ങേണ്ടി വരുമെന്ന സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്

അതേസമയം സംവരണം നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണെന്ന് അഡ്വക്കേറ്റ് ജനറൽ ആർ. ഷണ്മുഖസുന്ദരം കോടതിയെ അറിയിച്ചു. ഇതോടെ വിഷയത്തിൽ നിലപാട് അറിയിക്കാൻ തമിഴ്‌നാട് സർക്കാരിന് മാർച്ച് നാല് വരെ സമയം അനുവദിച്ചു.

നേരത്തെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കർണാടക ഒരു ശതമാനം സമാന്തര സംവരണം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം കോടതിയെ ഹർജി നൽകിയ ബാനു ഗണേഷൻ അറിയിച്ചു.

logo
The Fourth
www.thefourthnews.in