'ഇതര മതത്തില്‍ നിന്ന് വിവാഹം ചെയ്ത നൂറുക്കണക്കിന് പേർ കൊല്ലപ്പെടുന്നു';
ദുരഭിമാന കൊലകളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്

'ഇതര മതത്തില്‍ നിന്ന് വിവാഹം ചെയ്ത നൂറുക്കണക്കിന് പേർ കൊല്ലപ്പെടുന്നു'; ദുരഭിമാന കൊലകളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്

ധാർമികത എന്നത് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വരുമ്പോൾ മാറുന്ന ഒരു ആശയം ആണ്. ധാർമികത പലപ്പോഴും പ്രബല ഗ്രൂപ്പുകളാൽ നിർദ്ദേശിക്കപ്പെടുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇന്ത്യയിൽ വർധിച്ചുവരുന്ന ദുരഭിമാനക്കൊലകളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മതത്തിന്‌ പുറത്ത്‌ നിന്നും വിവാഹം ചെയ്‌തെന്ന ഒറ്റക്കാരണത്താൽ രാജ്യത്ത്‌ നൂറുകണക്കിന്‌ യുവതീയുവാക്കൾക്കാണ്‌ ജീവൻ നഷ്‌ടപ്പെടുന്നത്. കുടുംബങ്ങളുടെ അനിഷ്‌ടത്തോടെ ഇതര മതത്തില്‍ നിന്ന് വിവാഹിതരാകുന്ന യുവതീയുവാക്കൾ വലിയ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നതായും ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാണിച്ചു. ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച 'നിയമവും ധാർമ്മികതയും' എന്ന വിഷയത്തിൽ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ധാർമികത എന്നത് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വരുമ്പോൾ മാറുന്ന ഒരു ആശയം ആണ്. ധാർമികത പലപ്പോഴും പ്രബല ഗ്രൂപ്പുകളാൽ നിർദ്ദേശിക്കപ്പെടുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലെ അംഗങ്ങൾ ഇത്തരം പ്രബലഗ്രൂപ്പുകൾക്ക് കീഴങ്ങാൻ നിർബന്ധിതരാണ്. ഈ അടിച്ചമർത്തലുകൾ കാരണം ഈ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്കാരം വികസിപ്പിക്കാൻ സാധിക്കുന്നില്ല."ആരാണ് പെരുമാറ്റച്ചട്ടമോ ധാർമ്മികതയോ തീരുമാനിക്കുന്നത്? ദുർബലരെ കീഴടക്കുന്ന പ്രബല ഗ്രൂപ്പുകൾ. ദുർബല വിഭാഗങ്ങളെ സാമൂഹിക ഘടനയുടെ അടിത്തട്ടിൽ നിർത്തുന്നു, അവരുടെ സമ്മതം നേടിയാലും അത് ഒരു മിഥ്യയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയെ അദ്ദേഹം 'ഞങ്ങൾ അനീതി തിരുത്തി'എന്നാണ് വിശേഷിപ്പിച്ചത്

ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. "ഞങ്ങൾ അനീതി തിരുത്തി. ഇന്ത്യൻ പീനൽ കോഡിന്റെ (IPC) 377-ാം വകുപ്പ് പോയ കാലഘട്ടത്തിലെ ധാർമ്മികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരണഘടനാപരമായ ധാർമ്മികത വ്യക്തികളുടെ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമൂഹത്തിലെ ജനകീയ സദാചാര സങ്കൽപ്പങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു " വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ജനങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in